ഞങ്ങളുടെ കുതിപ്പ് അത്ഭുതമല്ല, പ്രതിരോധത്തിന്റെ ചരിത്രമാണ്! അർജന്റീനയ്ക്കെതിരെയുള്ള സ്വപ്നപ്പോരാട്ടത്തിന് മുൻപ് വികാരാധീനനായി വോസിൻഹ
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ ചരിത്രക്കുതിപ്പിലൂടെ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയതിന് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് കനത്ത മുന്നറിയിപ്പുമായി ആഫ്രിക്കൻ കുഞ്ഞൻമാരായ കേപ് വെർദെ. ലോകകപ്പ് നോക്കൗട്ടിൽ പ്രവേശിക്കുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡ് സ്വന്തമാക്കിയ കേപ് വെർദെയെ അടുത്ത റൗണ്ടിൽ കാത്തിരിക്കുന്നത് ലയണൽ മെസ്സിയും സംഘവുമാണ്. ജൂലൈ നാലിന് നടക്കുന്ന ഈ മഹാപോരാട്ടത്തിന് മുന്നോടിയായാണ് തങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കി കേപ് വെർദെയുടെ ഗോൾകീപ്പറും ലോകകപ്പ് ഹീറോയുമായ വോസിൻഹ രംഗത്തെത്തിയത്.
"മെസ്സി ലോകോത്തര താരമായിരിക്കാം, പക്ഷേ ഞങ്ങളും പോരാളികളാണ്," എന്ന് പ്രഖ്യാപിച്ച വോസിൻഹ, ലോകത്തിലെ ഏത് വമ്പൻ ടീമിനോടും മുട്ടിനിൽക്കാൻ തങ്ങളുടെ പടയ്ക്ക് കെൽപ്പുണ്ടെന്ന് വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ സഊദി അറേബ്യയെ ഗോളില്ലാ സമനിലയിൽ തളച്ച് ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനക്കാരായാണ് ഇവർ പ്രീ-നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.
മാധ്യമങ്ങളോട് സംസാരിക്കവെ താരം തങ്ങളുടെ സ്വപ്നതുല്യമായ യാത്രയെക്കുറിച്ച് വികാരാധീനനായി സംസാരിച്ചു.
"ഞങ്ങളിൽ ആരും ഇങ്ങനെയൊരു നേട്ടം സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ ഞങ്ങൾക്ക് മികച്ച നിലവാരമുണ്ടെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. ലോകകപ്പിന് വരുമ്പോൾ ഞങ്ങൾ ഒരു മത്സരം പോലും ജയിക്കില്ലെന്ന് പലരും കരുതിക്കാണും. അർജന്റീനയെയും ലയണൽ മെസ്സിയെയും നേരിടുക എന്നത് ഏതൊരു ഫുട്ബോളറുടെയും സ്വപ്നമാണ്. ആ സ്വപ്ന നിമിഷത്തിലാണ് ഞങ്ങളിപ്പോൾ."എന്ന് വോസിൻഹ.
ഇത് വെറുമൊരു അത്ഭുതമല്ല; പ്രതിരോധത്തിന്റെ പ്രതീകങ്ങൾ
ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ മത്സരത്തിൽ പോലും കേപ് വെർദെ തോറ്റിട്ടില്ല എന്നത് ഇവരുടെ പോരാട്ടവീര്യത്തിന്റെ തെളിവാണ്. ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ചായിരുന്നു തുടക്കം. അന്ന് 40-കാരനായ വോസിൻഹയുടെ 'സൂപ്പർമാൻ' സേവുകളാണ് ടീമിന് തുണയായത്. രണ്ടാം മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വേയെ 2-2 എന്ന സ്കോറിലും ഇവർ പൂട്ടി.തങ്ങളുടെ ഈ കുതിപ്പ് വെറുമൊരു അത്ഭുതമല്ലെന്നും വരും തലമുറയ്ക്കുള്ള മാതൃകയാണെന്നും വോസിൻഹ കൂട്ടിച്ചേർത്തു.
"കടുത്ത പ്രതിസന്ധികളിലാണ് ഞങ്ങൾ വളർന്നത്. ഞങ്ങളുടെ മാതാപിതാക്കളും മുൻതലമുറയും ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഞങ്ങളെ ഈ നിലയിലെത്തിച്ചത്. ലോകമെമ്പാടുമുള്ള കേപ് വെർദെ ജനതയുടെ പ്രതിരോധത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ് ഈ ടീം. ഞങ്ങൾ വലിയ ഹൃദയമുള്ള യഥാർത്ഥ പോരാളികളാണ്. നാളെ ഈ നാട്ടിലെ കുട്ടികൾക്ക് സ്റ്റോപ്പിറയെയോ റയാൻ മെൻഡിസിനെയോ പോലെ ആകണം എന്ന് പറയാൻ ഞങ്ങളുടെ ഈ പോരാട്ടം വഴിയൊരുക്കും."
വെറും ആറ് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ കുഞ്ഞു ദ്വീപ് രാജ്യം ലോകകപ്പിൽ ഇനിയും വിസ്മയങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. ജൂലൈ നാലിന് മയാമി സ്റ്റേഡിത്തിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ മെസ്സിക്കും സംഘത്തിനും കേപ് വെർദെ കടുത്ത വെല്ലുവിളി ഉയർത്തുമോയെന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."