കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക് അംഗീകാരം നൽകി ബംഗാൾ നിയമസഭ
കൊൽക്കത്ത: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ പേരിൽ ഒരുവർഷം വരെ കരുതൽ തടങ്കൽ അനുവദിക്കുന്ന വിവാദ ബില്ലുകൾക്ക് പശ്ചിമബംഗാൾ നിയമസഭയുടെ അംഗീകാരം. കലാപങ്ങളിലോ അനധികൃത കൂട്ടായ്മകളിലോ പൊതുമുതലിനും സ്വകാര്യസ്വത്തിനും നാശനഷ്ടമുണ്ടാക്കിയവർ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയുള്ള ബില്ലും സഭയുടെ അംഗീകാരം നേടി. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആൻഡി സോഷ്യൽ ആക്ടിവിറ്റീസ് ബില്ലാണ് ബംഗാൾ നിയമസഭ പാസാക്കിയത്.
പുതിയ നിയമപ്രകാരം സമൂഹത്തിന് അപകടകാരികളാണെന്ന് ഭരണകൂടം കരുതുന്നവരെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ജില്ലാ മജിസ്ട്രേറ്റിനും പൊലിസ് കമ്മിഷണർക്കും സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിനു മുകളിലുള്ള പൊലിസ് ഉദ്യോഗസ്ഥർക്കും അധികാരമുണ്ടാകും. ഓരോ കേസും മൂന്നാഴ്ചയ്ക്കകം നിലവിലെ അല്ലെങ്കിൽ മുൻ ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള ഉപദേശക സമിതി പരിശോധിക്കും. സമിതി അംഗീകരിച്ചാൽ മാത്രമേ തടങ്കൽ തുടരാനാകൂ. എന്നാൽ, പ്രത്യേക സാഹചര്യങ്ങൾ ഒഴികെ ഈ സമിതിക്കു മുന്നിൽ തടവിലാക്കപ്പെട്ട വ്യക്തിക്ക് അഭിഭാഷകന്റെ സേവനം ലഭിക്കില്ലെന്ന വ്യവസ്ഥയുള്ളത്, വലിയ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്ന വിമർശനമുണ്ട്.
സംഘടിത പിരിവ്, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തൽ, പൊതുജനങ്ങളിൽ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയും വിപുലീകരിച്ച ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യമില്ലാ കുറ്റങ്ങളിൽ റെയ്ഡ് നടത്താനും സ്വത്ത് പിടിച്ചെടുക്കാനും അറസ്റ്റ് രേഖപ്പെടുത്താനുമുള്ള അധികാരവും ബിൽ പൊലിസിന് നൽകുന്നു. കരുതൽ തടങ്കൽ അല്ലെങ്കിൽ നാടുകടത്തൽ ഉത്തരവിന് വിധേയരായവരെ ഒളിവിൽ പാർപ്പിക്കുന്നതും കുറ്റകരമാക്കുന്നുണ്ട്.
വെസ്റ്റ് ബംഗാൾ മെയിന്റനൻസ് ഓഫ് പബ്ലിക് ഓർഡർ ബിൽ പ്രകാരം പ്രക്ഷോഭങ്ങൾക്കും അക്രമങ്ങൾക്കുമിടെ ഉണ്ടായ നാശം വിലയിരുത്തി നഷ്ടപരിഹാരം നിശ്ചയിക്കാൻ ക്ലെയിംസ് കമ്മിഷൻ രൂപീകരിക്കും. നഷ്ടപരിഹാരം നൽകാത്തവരുടെ സ്വത്ത് കണ്ടുകെട്ടി ലേലംചെയ്ത് തുക ഈടാക്കും. അക്രമത്തിൽ നേരിട്ട് പങ്കെടുത്തവർക്കൊപ്പം സംഘാടകർ, സാമ്പത്തിക സഹായം നൽകിയവർ, പ്രേരിപ്പിച്ചവർ, മറ്റ് സഹായങ്ങൾ നൽകിയവർ എന്നിവർക്കും നഷ്ടപരിഹാര ബാധ്യത ഉണ്ടായിരിക്കും. ബില്ലുകൾ സമാധാനപരമായ പ്രതിഷേധങ്ങളെയും വിദ്യാർഥി പ്രക്ഷോഭങ്ങളെയും അടിച്ചമർത്താൻ ഇടയാക്കുമെന്ന ആശങ്ക പ്രതിപക്ഷം ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."