ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിൽ വൻ അഴിച്ചുപണി. വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 സർക്കാർ ജീവനക്കാരെ അഡ്മിനിസ്ട്രേഷൻ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് ദ്വീപ് ഭരണകൂടത്തിന്റെ അടിയന്തര നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷൻ പുറത്തിറക്കി.
വിവിധ ദ്വീപുകളിലെ സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ലോവർ ഡിവിഷൻ ക്ലർക്ക് (LDC), മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) വിഭാഗങ്ങളിൽപെട്ട 47 ജീവനക്കാർക്കെതിരെയാണ് കൂട്ട നടപടി ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നീക്കം ദ്വീപ് സമൂഹത്തിലെ സർക്കാർ ജീവനക്കാർക്കിടയിൽ കടുത്ത ആശങ്കയ്ക്കും ഭീതിക്കും കാരണമായിട്ടുണ്ട്.
പൊതുതാൽപ്പര്യം മുൻനിർത്തിയാണ് കടുത്ത നടപടിയിലേക്ക് കടന്നതെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഔദ്യോഗിക വിശദീകരണം. ജീവനക്കാരുടെ ഇതുവരെയുള്ള സേവന റെക്കോർഡുകൾ വിലയിരുത്തുന്നതിനായി ഭരണകൂടം പ്രത്യേക റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശയുടെയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് നടപടി. ഇവർ സർവീസിൽ തുടരുന്നത് പൊതുതാൽപ്പര്യത്തിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് അഡ്മിനിസ്‌ട്രേഷൻ ഉത്തരവിറക്കിയത്.
ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ നടപടി പ്രാബല്യത്തിൽ വരും. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമുള്ള മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും ലഭിക്കും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ പെൻഷൻ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരായിരിക്കുമെന്ന് സ്‌പെഷ്യൽ സെക്രട്ടറി (സർവീസ്) പദ്മാകർ റാം ത്രിപാഠി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
in an unexpected move, the lakshadweep administration has dismissed 47 government employees from service, including clerks and attenders. the sudden mass termination has sparked widespread concern and discussion across the island territory.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."