വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും
വയനാട്: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. രാവിലെ 11.30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്റർ മാർഗം തിരിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ വയനാട്ടിലെത്തും. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം വിലയിരുത്തുന്ന മുഖ്യമന്ത്രി, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കും.
കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയ്ക്കായി നിർമാണപ്രവർത്തനങ്ങൾ നടക്കാനിരുന്ന മീനാക്ഷിമലയുടെ ഒരു ഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് മരണപ്പെട്ടത്. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപ്പറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ അൻമോൽ എന്നിവരാണ് മരിച്ചവർ. അപകടത്തിൽ കാണാതായ അഞ്ച് തൊഴിലാളികൾക്കായി വൈകിയും തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെ 11.10ഓടെ മേപ്പാടിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ചൂരൽമല റോഡിലെ മീനാക്ഷിയിലാണ് ദുരന്തമുണ്ടായത്. തുരങ്കപാതയുടെ വയനാട് ഭാഗത്തെ കവാടമായ ഇവിടെ തുരങ്കനിർമാണത്തിനായി മണ്ണ് നീക്കുന്ന ജോലികളാണ് നടന്നിരുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ 'ദിലീപ് ബിൽഡ്‌കോൺ' കമ്പനിക്കാണ് നിർമാണച്ചുമതല.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ നിർമാണ ജോലികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. മലയിടിച്ച മണ്ണ് സമീപത്ത് വൻ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ ഈ മണ്ണ് റോഡിലേക്ക് ഇടിഞ്ഞുവീണു. ഇത് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള അടിയന്തര ജോലികൾക്കായി ഇരുപത്തിയഞ്ചോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായതും ദുരന്തം വിതച്ചതും.
Kerala Chief Minister vd satheeshan will visit the Kalladi area in Wayanad tomorrow to inspect the damage caused by a recent landslide. He is expected to assess the ongoing rescue operations, review safety measures, and meet with affected families and local officials.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."