ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം
പട്‌ന: ബിഹാറിലെ നവാദ ജില്ലയിൽ സദാചാര ഗുണ്ടാക്രമണം. ഹിന്ദു യുവാവിനൊപ്പം കണ്ട മുസ്‌ലിം യുവതിയെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ക്രൂരമായി അപമാനിച്ചതായി പരാതി. യുവതിയുടെ നിഖാബ് ബലമായി അഴിച്ചുമാറ്റിയ അക്രമിസംഘം, കൂടെയുണ്ടായിരുന്ന സുഹൃത്തിനെക്കൊണ്ട് യുവതിയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളെ ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നും യുവതി അക്രമികളോട് കൈകൂപ്പി അപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ അക്രമിസംഘം ബലപ്രയോഗത്തിലൂടെ നിഖാബ് അഴിപ്പിക്കുകയായിരുന്നു.
"വീഡിയോ എന്തായാലും എടുക്കും, ഞങ്ങൾക്ക് തെളിവ് വേണം" എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ 'ജയ് ബജ്‌റംഗ്ബലി' വിളികളോടെ യുവതിയുടെ ബുർഖയും നിഖാബും ബലമായി അഴിച്ചുമാറ്റിയത്.
യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും അക്രമികളോട് കൈകൂപ്പി അപേക്ഷിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. "എടാ, നീ ആദ്യം ഇവളുടെ നെറ്റിയിൽ സിന്ദൂരം തൊട്, മുസ്‌ലിം ആചാരപ്രകാരമുള്ള കല്യാണമൊക്കെ പിന്നെ നോക്കാം" എന്നായിരുന്നു അക്രമികളിൽ ഒരാളുടെ ഭീഷണി. സിന്ദൂരം ചാർത്തിച്ച ശേഷവും അക്രമിസംഘം ഇവരെ വിടാതെ പിന്തുടരുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ നവാദ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇരയായ യുവതിയെയും യുവാവിനെയും കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലിസ്. ക്രൂരമായ ഈ മനുഷ്യാവകാശ ലംഘനത്തിന് പിന്നിലെ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
A viral video from Bihar's Nawada district has sparked massive public outrage after a group of men intercepted and harassed a young Muslim woman. The mob forced the woman to remove her niqab (veil) and coerced her companion into applying sindoor (vermilion) on her forehead while recording the ordeal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."