ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്
കൊച്ചി: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിനോടനുബന്ധിച്ച് നഗരത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൊച്ചി സിറ്റി പൊലിസ് അറിയിച്ചു. വിജയാഘോഷങ്ങള്‍ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ആരാധക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്കോ (ഫാന്‍ ഫൈറ്റുകള്‍) വഴിമാറരുതെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി.
മത്സരശേഷം വിജയാഘോഷങ്ങളുടെ പേരില്‍ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളില്‍ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യല്‍, അമിതശബ്ദത്തില്‍ ഹോണ്‍ മുഴക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.
ഇത്തരം പ്രവൃത്തികള്‍ ഗുരുതര അപകടങ്ങള്‍ക്കും ജീവഹാനിക്കും കാരണമാകാന്‍ സാധ്യതയുള്ളതിനാല്‍ നിയമലംഘനത്തില്‍ ഏര്‍പ്പെടുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. അപകടകരമായി വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികളും സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ അധിക പൊലിസ് സേനയെ വിന്യസിക്കുകയും വാഹന പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
വിജയാഘോഷങ്ങള്‍ ഉത്തരവാദിത്തത്തോടെയും നിയമം പാലിച്ചും നടത്തണമെന്നും പൊലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും കൊച്ചി സിറ്റി പൊലിസ് അഭ്യര്‍ഥിച്ചു.
Kochi City Police has announced that extensive security arrangements have been put in place in the city in connection with the FIFA World Cup football final.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."