എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ മൂന്നാംഘട്ടത്തിൽ രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 84,000ത്തിലധികം പേരെ പുറത്താക്കിയത് 'മറ്റ് കാരണങ്ങൾ' (അദേഴ്‌സ്) എന്ന പുതിയ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഈ 'മറ്റ് കാരണങ്ങൾ' എന്ന കാറ്റഗറി ആദ്യ രണ്ട് ഘട്ടങ്ങളിലെ എസ്.ഐ.ആർ നടപടികളിൽ ഉണ്ടായിരുന്നില്ല.
ഒഡിഷ, ഉത്തരാഖണ്ഡ്, ദാദ്രാ ആൻഡ് നഗർ ഹവേലി- ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിലെ കരട് വോട്ടർപട്ടികകളിലാണ് മറ്റ് കാരണങ്ങൾ എന്ന പ്രത്യേക കാറ്റഗറി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കാറ്റഗറി എപ്പോൾ മുതൽ നിലവിൽവന്നതാണെന്നോ ഏതുതരത്തിലുള്ള വോട്ടർമാരെയാണ് ഇതിൽ ഉൾപ്പെടുത്തുന്നതെന്നോ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഉത്തരാഖണ്ഡിൽ 69,231 പേരെയും ഒഡിഷയിൽ 14,000 പേരെയും ദാദ്രാ ആൻഡ് നഗർ ഹവേലി- ദാമൻ ആൻഡ് ദിയുവിൽ 1,106 പേരെയും 'മറ്റ് കാരണങ്ങൾ' വിഭാഗത്തിൽ ഉൾപ്പെടുത്തി ഒഴിവാക്കി.
ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) ഉപയോഗിക്കുന്ന ആപ്പിൽ മൂന്നാംഘട്ടത്തിലാണ് ഈ പുതിയ വിഭാഗം ഉൾപ്പെടുത്തിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വൃത്തങ്ങൾ പറഞ്ഞു. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനോ ഒപ്പിടാനോ വിസമ്മതിച്ചവരെയാണ് 'മറ്റ് കാരണങ്ങൾ' വിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്നുമാണ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇങ്ങനെയൊരു കാറ്റഗറിയോ നീക്കമോ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിൽ ഉണ്ടായിരുന്നില്ല.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർ പുറത്തിറക്കിയ വിവരങ്ങൾ പ്രകാരം കരട് വോട്ടർപട്ടികകളിൽ ആകെ 32.08 ലക്ഷം പേരുടെ പേരുകളാണ് ഒഴിവാക്കിയത്. മരണം, താമസം മാറൽ, ഹാജരാകാതിരിക്കൽ, ഒന്നിലധികം സ്ഥലങ്ങളിൽ പേര് ഉൾപ്പെട്ടത് തുടങ്ങിയ കാരണങ്ങളാണ് ഭൂരിഭാഗം ഒഴിവാക്കലുകൾക്കും രേഖപ്പെടുത്തിയത്.
മെയ് 14നാണ് മൂന്നാംഘട്ട എസ്.ഐ.ആർ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഘട്ടംഘട്ടമായി ഡിസംബർ വരെ നടപടികൾ പൂർത്തിയാക്കാനാണ് പദ്ധതി. ഒഡിഷ, മിസോറം, സിക്കിം, മണിപ്പൂർ, ദാദ്രാ ആൻഡ് നഗർ ഹവേലി- ദാമൻ ആൻഡ് ദിയു, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കരട് വോട്ടർപട്ടികകൾ ജൂലൈ ആദ്യ രണ്ടാഴ്ചകളിൽ പ്രസിദ്ധീകരിച്ചു.
The Chief Election Commission has sparked controversy after removing over 84,000 names from the draft electoral roll under a new "other reasons" category during the third phase of the Special Intensive Revision (SIR). Critics and election officials note that this generic category—used mainly for voters who reportedly refused to fill or sign enumeration forms—was not present in earlier revision phases, raising transparency concerns over voter deletions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."