35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?
നീതിപീഠം ഒരു പ്രതിക്ക് വധശിക്ഷ വിധിച്ച് കഴിഞ്ഞാലും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂര്‍ണ്ണ നീതി ലഭിക്കുന്നുണ്ടോ? വധശിക്ഷ നടപ്പാക്കുന്നതില്‍ വര്‍ഷങ്ങളോളം ഉണ്ടാകുന്ന കാലതാമസവും ദയാഹരജികളിലെ അനിശ്ചിതത്വവും കുറ്റവാളികള്‍ക്ക് ശിക്ഷയെക്കുറിച്ചുള്ള ഭയമില്ലാതാക്കുന്നുണ്ടോ? വൈകുന്ന നീതി അനാവശ്യമാണെന്ന വിമര്‍ശനം ശക്തമാകുമ്പോള്‍, ക്രൂരമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിയമസംവിധാനത്തിന് മുന്നില്‍ ചോദ്യശരങ്ങള്‍ ഉന്നയിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് പാലക്കാട് കോടതി വധശിക്ഷ വിധിച്ച വാര്‍ത്ത കേരളം ഒന്നടങ്കം കേട്ടത് ആശ്വാസത്തോടെയാണ്. എന്നാല്‍ ഈ വിധിയോടെ സംസ്ഥാനത്തെ ജയിലുകളില്‍ കഴുമരം കാത്തുകഴിയുന്ന മരണശിക്ഷക്കാരുടെ എണ്ണം 40 ആയി ഉയര്‍ന്നു എന്ന വസ്തുത എത്രപേര്‍ക്കറിയാം? നീതിപീഠങ്ങള്‍ 'അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്ന് വിലയിരുത്തി ശിക്ഷ വിധിക്കുമെങ്കിലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിലെ ജയിലുകളില്‍ ഒരാളെപ്പോലും തൂക്കിലേറ്റിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ നടന്ന അവസാന തൂക്കിലേറ്റല്‍
കേരളത്തില്‍ ഒടുവിലായി ഒരു കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കിയത് 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1991 ജൂലൈ 6നാണ്. ഉത്തരകേരളത്തെ നടുക്കിയ 'റിപ്പര്‍ ചന്ദ്രന്‍' എന്ന മുതുകുറ്റി ചന്ദ്രനെയാണ് അന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. രാത്രികാലങ്ങളില്‍ ഉറങ്ങിക്കിടക്കുന്നവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്ന ചന്ദ്രന്‍ 14 കൊലപാതക കേസുകളിലാണ് പ്രതിയായത്. സുപ്രീം കോടതിയും രാഷ്ട്രപതിയും അപ്പീലുകള്‍ തള്ളിയതോടെയാണ് ഇയാളുടെ ശിക്ഷ നടപ്പാക്കിയത്.
അതിനുമുന്‍പ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനമായി നടപ്പാക്കിയ വധശിക്ഷ 1974ലായിരുന്നു. ദുര്‍മന്ത്രവാദത്തിനായി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് തൂക്കിലേറ്റിയത്. 1958ല്‍ സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതുവരെ 26 പേരെ മാത്രമാണ് കേരളത്തില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്.
ജയിലുകളിലെ 'തൂക്കുമര ക്യൂ': ജയിലുകള്‍ തിരിച്ചുള്ള കണക്കുകള്‍
സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലും അതിസുരക്ഷാ ജയിലുകളിലുമായി നിലവില്‍ 40 പേരാണ് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ (തിരുവനന്തപുരം)- 25 പേര്‍
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ (തൃശ്ശൂര്‍)- 6 പേര്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍- 5 പേര്‍
വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ (തൃശ്ശൂര്‍)- 3 പേര്‍
വധശിക്ഷ ലഭിച്ച ആകെ സ്ത്രീകള്‍- 3 പേര്‍ (ഗ്രീഷ്മ ഉള്‍പ്പെടെ)
ചര്‍ച്ചയായ പ്രധാന പ്രതികളും പ്രമാദമായ കേസുകളും
കേരളീയ പൊതുസമൂഹത്തെ ഞെട്ടിച്ച പല കേസുകളിലെയും പ്രതികള്‍ ഇക്കൂട്ടത്തിലുണ്ട്
ഗ്രീഷ്മ (ഷാരോണ്‍ വധക്കേസ്)- കാമുകനായ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയ കേസില്‍ വധശിക്ഷ ലഭിച്ച ഗ്രീഷ്മ, കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ്.
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്- മാവേലിക്കര കോടതി ഒരൊറ്റ കേസില്‍ 15 പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇവരെല്ലാം തിരുവനന്തപുരം പൂജപ്പുര ജയിലിലാണ്.
അസ്ഫാക് ആലം & അമീറുല്‍ ഇസ്്‌ലാം- ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അസ്ഫാക് ആലവും ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്്‌ലാമും വിയ്യൂര്‍ ജയിലില്‍ വിധി കാക്കുന്നു.
ഫോര്‍ട്ട് പൊലിസ് സ്റ്റേഷന്‍ ഉരുട്ടിക്കൊല- കസ്റ്റഡി മരണക്കേസില്‍ എഎസ്‌ഐ ജിതകുമാറിന് വധശിക്ഷ ലഭിച്ചു. (ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു).
മറ്റു പ്രമുഖര്‍- വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ റഫീഖ ബീവി, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യു, ചെങ്ങന്നൂര്‍ ഇരട്ടക്കൊലക്കേസിലെ ലബലു ഹസന്‍ എന്നിവരും പട്ടികയിലുണ്ട്.
എന്തുകൊണ്ട് വധശിക്ഷ വൈകുന്നു?
സുപ്രീം കോടതി നിര്‍ദേശിച്ച 'അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് കീഴ്‌ക്കോടതികള്‍ വധശിക്ഷ വിധിക്കുന്നത്. എന്നാല്‍ വിചാരണക്കോടതി വിധി പുറപ്പെടുവിച്ചതുകൊണ്ട് മാത്രം ഒരാളെ തൂക്കിലേറ്റാനാകില്ല.
അപ്പീല്‍ നടപടികള്‍- വിചാരണക്കോടതിയുടെ വിധി ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും ശരിവെക്കണം. മിക്ക കേസുകളിലും മേല്‍കോടതികള്‍ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു നല്‍കുകയാണ് പതിവ്.
ദയാഹരജി- സുപ്രീം കോടതിയും അപ്പീല്‍ തള്ളിയാല്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാം.
രാഷ്ട്രപതി ദയാഹരജി തള്ളുന്നതുവരെ ഈ തടവുകാരെ സാധാരണ തടവുകാരെപ്പോലെ തന്നെയാണ് ജയിലില്‍ പരിഗണിക്കുന്നത്. ഇവര്‍ക്ക് പരോളോ ജാമ്യമോ ലഭിക്കില്ലെങ്കിലും ജയില്‍ വസ്ത്രം ധരിച്ച് ജോലികള്‍ ചെയ്യേണ്ടതുണ്ട്. എല്ലാ വാതിലുകളും അടഞ്ഞ് വധശിക്ഷ ഉറപ്പായാല്‍ മാത്രമേ ഇവരെ 'ഡെത്ത് സെല്ലിലേക്ക്' മാറ്റൂ.
അതായത്, ശിക്ഷയുടെ കാഠിന്യത്തേക്കാള്‍, 'കുറ്റം ചെയ്താല്‍ വൈകാതെ ശിക്ഷിക്കപ്പെടും' എന്ന ഉറപ്പാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും നിയമത്തോട് ഭയമുണ്ടാക്കാനും സഹായിക്കുന്നത്. കഠിനമായ ശിക്ഷകള്‍ വിചാരണക്കോടതികള്‍ വിധിക്കുന്നതില്‍ മാത്രമല്ല, അത് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാതെ കൃത്യസമയത്ത് നടപ്പിലാക്കുന്നതിലാണ് നീതിന്യായ വ്യവസ്ഥയുടെ വിജയം ഇരിക്കുന്നത്. അല്ലാത്തപക്ഷം, വര്‍ഷങ്ങളോളം നീളുന്ന സാങ്കേതിക നടപടികള്‍ കാരണം കുറ്റവാളികളുടെ മനസ്സില്‍ നിയമത്തോടുള്ള ഭയം കുറയാന്‍ മാത്രമേ ഇത് ഇടയാക്കൂ.
Despite courts awarding death sentences in horrific crimes, no executions have been carried out in Kerala for the past 35 years, leaving 40 convicts awaiting capital punishment in various state prisons.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."