ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം
1956 നവംബർ ഒന്നിന് ഭാഷാ അടിസ്ഥാനത്തിൽ കേരളം പിറവിയെടുക്കുമ്പോൾ ഒന്നരക്കോടിയിൽ താഴെ ജനങ്ങളും അഞ്ച് ജില്ലകളുമാണുണ്ടായിരുന്നത്. ഏഴു പതിറ്റാണ്ടിനിപ്പുറം സംസ്ഥാന ജനസംഖ്യ മൂന്നരക്കോടിയിലേറെയായി. ജില്ലകളുടെ എണ്ണം പതിനാലായി. സാക്ഷരതയിൽ ഒന്നാമത്.
ശിശുമരണ നിരക്കിലെ കുറവും ദാരിദ്ര്യനിർമാർജനത്തിലെ മികവും കേരളത്തെ ലോകത്തിന്റെ നെറുകിലെത്തിച്ചു. നമ്മൾ ഡിജിറ്റലായി. നെടുമ്പാതകളും മെട്രോകളും ആകാശം മുട്ടുന്ന കെട്ടിടങ്ങളും വികസന മുന്നേറ്റത്തിന്റെ കൊടിയടയാളങ്ങളായി. പക്ഷെ, ഭരണപരമായ അതിരുകളിലെവിടെയും മാറ്റത്തിന്റെ കാറ്റ് വീശിയില്ല. 1956 ലെ റവന്യൂ ചട്ടക്കൂടിനുള്ളിൽ നവകേരളത്തിന് ശ്വാസംമുട്ടുകയാണ്. വെറും എട്ട് ലക്ഷം പേരുള്ള വയനാടിനും അതിന്റെ ആറിരട്ടി ജനസംഖ്യയുള്ള (48 ലക്ഷം) മലപ്പുറത്തിനും സർക്കാർ നൽകുന്ന സേവനങ്ങൾക്കും ഫണ്ടുകൾക്കും വലിയ അന്തരമില്ല. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് 35 ലക്ഷത്തോളം ആളുകളാണ് തിങ്ങിപ്പാർക്കുന്നത്. മെട്രോപൊളിറ്റൻ സിറ്റി ഉൾപ്പെടുന്ന എറണാകുളം ജില്ലയിലെ ജനസംഖ്യ 35.5 ലക്ഷം! എന്നാൽ 1972ൽ രൂപവത്കരിച്ച ഇടുക്കിയിൽ 11.3 ലക്ഷവും 1982ൽ നിലവിൽ വന്ന പത്തനംതിട്ടയിൽ 11.5 ലക്ഷവും ജനങ്ങൾ മാത്രം. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മൊത്തം ജനസംഖ്യയുടെ ഇരട്ടിയിലധികമാണ് മലപ്പുറത്തും എറണാകുളത്തും തിരുവനന്തപുരത്തുമുള്ളത്. പത്ത് ലക്ഷം ജനങ്ങളുടെ കാര്യങ്ങൾ നോക്കുന്ന ഒരു കലക്ടർക്കും അമ്പത് ലക്ഷത്തോളം ജനങ്ങളുടെ ഭരണച്ചുമതല വഹിക്കുന്ന മറ്റൊരു കലക്ടർക്കും ഒരേ വേഗത്തിലും കാര്യക്ഷമതയിലും സേവനം ഉറപ്പാക്കാനാകുമെന്നത് യാഥാർഥ്യബോധത്തോട് ചേർന്ന വിലയിരുത്തലല്ല.
ജില്ലകൾക്കു തുല്യമായി വീതിച്ചുനൽകുന്ന കേന്ദ്ര പദ്ധതികളും ഫണ്ടും മറ്റ് ആനുകൂല്യങ്ങളും ആളോഹരിക്കണക്കിലല്ല ജനങ്ങളിലെത്തുന്നത്. വിഭവ വിതരണത്തിലെ ഇരട്ടനീതി ഭരണപരമായ അപാകം മാത്രമല്ല; ജനങ്ങളോടുള്ള അനീതി കൂടിയാണ്. വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗതമേഖലകളിലെല്ലാം ഈ അസന്തുലിതാവസ്ഥയും അനീതിയും മുഴച്ചുനിൽക്കുന്നു. പ്ലസ് ടു സീറ്റിന് തെരുവിൽ സമരം ചെയ്യേണ്ടിവരുന്ന വിദ്യാർഥികളും ഒരു സർട്ടിഫിക്കറ്റിനുവേണ്ടി കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്നവരും വിരൽചൂണ്ടുന്നത് ജനസംഖ്യാ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനഃക്രമീകരണം എന്ന ആവശ്യത്തിലേക്കാണ്. 78 താലൂക്കുകളാണ് സംസ്ഥാനത്തുള്ളത്. അതിൽ 12 താലൂക്കുകൾ 2012ലെ ബജറ്റ് പ്രഖ്യാപനപ്രകാരം നിലവിൽ വന്നതാണ്. ഇനിയും ഏകദേശം 15 താലൂക്കുകൾ കൂടി നിലവിൽ വന്നാലേ സുഗമഭരണം സാധ്യമാകൂ. ഇച്ഛാശക്തിയുള്ള സർക്കാരാണ് നാടുഭരിക്കുന്നതെങ്കിൽ ഇത്തരം പുനഃക്രമീകരണങ്ങൾക്ക് തടസമില്ലെന്നതിനു തെളിവാണ് ഒറ്റയടിക്ക് 12 താലൂക്കുകൾ സൃഷ്ടിച്ച നടപടി.
ജനസംഖ്യാനുപാതികമായി ജില്ലകൾ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഇന്നലെയോ ഇന്നോ ഉയർന്നതല്ല. പതിറ്റാണ്ടുകളായി പൊതുസമൂഹത്തിൽ ഉയരുന്ന ആവശ്യമാണത്. പൗരന്മാരോട് കൂറും ഉത്തരവാദിത്വവുമുള്ള ഒരു സർക്കാർ മനസ്സുവച്ചാൽ ജില്ലകളുടെ എണ്ണം വർധിപ്പിക്കുന്നതും ഭരണസംവിധാനം കാലാനുസൃതമായി പുനഃക്രമീകരിക്കുന്നതും പ്രായോഗികമായി അസാധ്യമല്ല.
മലപ്പുറത്തെ ചുറ്റിപ്പറ്റിയുള്ള അയുക്തിക രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം, ഇത് കേരളത്തിന്റെ ഭരണസംവിധാനത്തെയും വികസന കാഴ്ചപ്പാടിനെയും സ്പർശിക്കുന്ന വിഷയമാണ്. നാല് പതിറ്റാണ്ടിനിടെ കേരളത്തിൽ രൂപവത്കൃതമായത് രണ്ട് ജില്ലകൾ മാത്രമാണ്. എന്നാൽ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ഭരണക്രമത്തിന്റെ കാര്യക്ഷമതക്കും വികസനത്തിന്റെ ജനകീയവത്കരണത്തിനും വേണ്ടി ജില്ലകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചു. കേരളത്തിലും ജനസംഖ്യ, ഭൂപ്രകൃതി, യാത്രാസൗകര്യം, വികസന അസന്തുലിതാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കി ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണോ? പുനഃക്രമീകരണത്തിന്റെ പ്രസക്തി, വെല്ലുവിളികൾ, സാധ്യതകൾ, പരിഹാരം എന്നിത്യാദി കാര്യങ്ങൾ, കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുന്ന 'സുപ്രഭാതം' പരമ്പര നാളെ മുതൽ വായിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."