HOME
DETAILS

വേദനിക്കുന്ന കാലത്തെ മഹനീയ ദൗത്യം

  
backup
August 02, 2020 | 2:07 AM

todays-article-n-abu-2-8-2020

 


ലാളിച്ചു വളര്‍ത്തിയ മാതാപിതാക്കള്‍ക്ക് പ്രായമാകുമ്പോള്‍ അവരെ അകലെയൊരു വൃദ്ധസദനത്തിലേക്ക് തള്ളുന്നതിനെക്കുറിച്ചാണ് ചിലരെങ്കിലും ചിന്തിക്കുന്നത്. ഈയൊരു സുന്ദരഭൂമിയില്‍ ജീവിതം തന്നവരെ ഒരു ബാധ്യതയായി കാണുന്ന കാലത്ത്, മാനുഷിക മൂല്യങ്ങളെക്കുറിച്ച് വാചാലമായതു കൊണ്ട് കാര്യമില്ലെന്നറിയാം. എങ്കിലും പൂച്ചയോടും പട്ടിയോടും പ്രകടമാക്കുന്ന സ്‌നേഹം മനുഷ്യജീവികളോട് കാണിക്കാന്‍ പലര്‍ക്കും സാധിക്കാത്തത് എന്തുകൊണ്ടാണ്? വേദനിപ്പിക്കുന്ന സംഭവങ്ങളാണ് പല ദിക്കുകളില്‍നിന്നും കേള്‍ക്കുന്നത്. ഒരു സോപ്പ് കുമിളയില്‍ അലിഞ്ഞുതീരുന്ന വൈറസ് ഭൂമിയില്‍ ഇതിനകം ആറുലക്ഷത്തോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു. രണ്ടു കോടിയിലേറേപ്പേര്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ രോഗശയ്യകളില്‍ പിടഞ്ഞുകഴിയുന്നു. ശേഷിക്കുന്നവര്‍ എത്രമേല്‍ സുരക്ഷിതരാണെന്നതിനെ കുറിച്ച് ആലോചിക്കാന്‍പോലും വയ്യ.
രോഗിയോടല്ല, രോഗത്തോടാണ് നാം പൊരുതി നില്‍ക്കേണ്ടതെന്ന ബോധവല്‍ക്കരണ പ്രഖ്യാപനങ്ങള്‍ രാപ്പകല്‍ ഭേദമന്യേ ഉയരുമ്പോഴും രോഗമുള്ളവരെന്ന് സംശയിക്കുന്നവരെപ്പോലും അകറ്റിനിര്‍ത്തുന്ന കാഴ്ച. വിദേശങ്ങളില്‍നിന്നു വന്നവരെ സ്വന്തം വീട്ടകങ്ങളില്‍നിന്ന് ആട്ടിയകറ്റുന്ന ദയനീയ സ്ഥിതി. രോഗമില്ലെന്ന ഉറപ്പുവരുത്താന്‍ പരിശോധനയ്ക്കു പോകുന്നവരെ കല്ലെറിഞ്ഞും ചിലര്‍ സ്വന്തം ആരോഗ്യത്തെ രക്ഷിച്ചു!. മൃതദേഹത്തെപ്പോലും വെറുതെ വിട്ടില്ല. മൃതശരീരവുമായി എത്തുന്ന സന്നദ്ധസേവകരെപ്പോലും ആട്ടിയോടിക്കുന്നു. ഒരാള്‍ കൊവിഡ് മൂലം മരിച്ചാല്‍ അവരിലെ വൈറസും ഇല്ലാതാകുമെന്ന് വൈദ്യശാസ്ത്രം പറയുമ്പോഴും, മരിച്ചവരില്‍നിന്ന് രോഗം പകരുമെന്നു പറഞ്ഞുപരത്തിയാണ് നീതീകരിക്കാന്‍ കഴിയാത്ത നടപടി കൈക്കൊണ്ടത്.


കൊവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹം കോട്ടയം മുട്ടമ്പലത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് തടയാന്‍ നേതൃത്വം നല്‍കിയത് ഒരു ജനപ്രതിനിധിയാണ്. നഗരസഭാ മുന്‍ ജീവനക്കാരനായ ഓസേഫ് ജോര്‍ജിന്റെ മൃതദേഹം ഒടുവില്‍ ഇരുട്ടിന്റെ മറവില്‍ സംസ്‌കരിക്കാന്‍ ഒടുവില്‍ പൊലിസിന്റെ സഹായം തേടേണ്ടിവന്നു. തിരുവനന്തപുരത്ത് കുമാരപുരത്ത് മരണശേഷം കൊവിഡ് സ്ഥിരീകരിച്ച വൈദികന്റെ സംസ്‌കാരം രണ്ടു ദിവസമാണ് വൈകിയത്. തൃശൂര്‍ ചാലക്കുടിക്കടുത്ത് ഒരാളുടെ സംസ്‌കാരം നടന്നത് 48 മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ്. ആലപ്പുഴയില്‍ ദമ്പതികളടക്കം മൂന്നുപേരുടെ സംസ്‌കാരം ഒന്‍പതു ദിവസം കഴിഞ്ഞാണു നടത്തിയത്. ചെന്നൈയില്‍ ഒരു രോഗിയില്‍നിന്നു കോവിഡ് പകര്‍ന്നുമരിച്ച ന്യൂറോ സര്‍ജന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് വന്ന ബന്ധുക്കളെ നാട്ടുകാര്‍ തല്ലിയോടിച്ച വാര്‍ത്തയും നമുക്ക് വായിക്കേണ്ടിവന്നു.
ശരിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ കൊവിഡ് ബാധിച്ചു മരിച്ച മനുഷ്യനില്‍നിന്നു രോഗം പകരില്ലെന്നു ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയതാണ്. രോഗത്തിനു കാരണമാകുന്ന വൈറസുകള്‍ക്ക് ജീവനുള്ള കോശങ്ങളില്‍ മാത്രമേ പെരുകാന്‍ സാധിക്കൂവെന്നും ഒരാള്‍ മരിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറസുകളും നശിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ വെളിപ്പെടുത്തിയതുമാണ്. എന്നിട്ടും അതിക്രൂരമായാണ് മുട്ടമ്പലത്ത് ചിലര്‍ പെരുമാറിയത്.
രോഗത്തേക്കാള്‍ വേഗത്തില്‍ രോഗഭീതി പടര്‍ത്തുന്നതിലാണ് പലര്‍ക്കും താല്‍പര്യം. 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് എച്ച്.ഐ.വി ബാധിതരായ രണ്ടു സഹോദരങ്ങള്‍ക്ക് കണ്ണൂരിലെ സ്‌കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അനുഭവത്തില്‍നിന്ന് ഒന്നും നാം പഠിച്ചില്ല. അതിനിടെയാണ്, ലാത്തിന്‍ കത്തോലിക്കാ രൂപതയും തുടര്‍ന്ന് ഓര്‍ത്തഡോക്‌സ്-യാക്കോബായ-സീറോ മലബാര്‍ സഭകളും മാര്‍ത്തോമാ സഭയും മൃതദേഹങ്ങല്‍ ദഹിപ്പിക്കാവുന്നതാണെന്ന് അറിയിച്ചത്.


ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് നഗരത്തെ കണ്ണംപറമ്പ് ഖബര്‍സ്ഥാന്‍ ശ്രദ്ധിക്കപ്പെടുന്നത്. മുഖദാറിനും കോതിക്കുമിടയില്‍ നൂറ്റാണ്ടിലേറെയായി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു ഈ ശ്മശാനം. അനാഥ മൃതദേഹങ്ങള്‍ക്കു പോലും ഇവിടം അന്യമല്ല. കൊവിഡ് കാലത്തു തന്നെ ഇതിനകം രണ്ടു ഡസനിലേറെ മൃതദേഹങ്ങള്‍ ഈ ശ്മശാന മുഖത്ത് മറവു ചെയ്തു. മരിച്ചവര്‍ ഏതു പ്രദേശത്തുകാരാണെന്നു അന്വേഷിക്കാന്‍പോലും നില്‍ക്കാതെ അവിടുത്തെ പ്രവര്‍ത്തകര്‍ മറവു ചെയ്യുകയാണുണ്ടായത്.
അറക്കല്‍ കോയട്ടി ഹാജി എന്ന ഖാന്‍ ബഹദൂര്‍ (1830-1900) ആണ് ശ്മശാനത്തിനായി സ്ഥലം വിട്ടുനല്‍കിയത്. കല്ലായിയില്‍നിന്ന് ജോലികഴിഞ്ഞ് പതിവുപോലെ കുതിരവണ്ടിയില്‍ വീട്ടിലേക്കു പോകുന്നതിനിടെയാണ് റോഡരികില്‍ ഏതാനും പേര്‍ അജ്ഞാത മൃതദേഹവുമായി ആശങ്കപ്പെട്ട് നില്‍ക്കുന്നത് ശ്രദ്ധിക്കപ്പെട്ടത്. മരണകാരണം പകര്‍ച്ചവ്യാധിയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും മൃതദേഹം മറവു ചെയ്യുന്നതില്‍നിന്ന് വിട്ടുനിന്നു. ഒടുവില്‍ കണ്ണംപറമ്പ് പള്ളിക്കു സമീപത്തെ തന്റെ വിശാലമായ സ്ഥലം അദ്ദേഹം വഖ്ഫായി നല്‍കുകയായിരുന്നു. പിന്നീട് സര്‍ക്കാര്‍ അവിടം പൊതുശ്മശാനമായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നു തുടങ്ങിവച്ച മഹനീയായ ദൗത്യം കണ്ണംപറമ്പ് പള്ളിക്കമ്മിറ്റി ഏതൊരു മഹാമാരിക്കാലത്തും തുടരുന്നത് കാണുമ്പോള്‍ മനുഷ്യത്വത്തിന്റെ മറ്റൊരു മാതൃകയായി മാറുകയാണത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ ജിദ്ദയില്‍ മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം 

Saudi-arabia
  •  2 minutes ago
No Image

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; എറണാകുളത്ത് ഹോട്ടല്‍ ഉടമക്കും ജീവനക്കാരനും ക്രൂരമര്‍ദ്ദനം 

Kerala
  •  40 minutes ago
No Image

ദുബൈ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി വിദ്യാര്‍ഥി അന്തരിച്ചു

obituary
  •  an hour ago
No Image

ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രവേശന പാസ്; കേരളത്തിന്റെ എതിർപ്പ് മറികടന്നു; ബോട്ടുകൾക്ക് ഇരട്ട നിയന്ത്രണം, മത്സ്യമേഖലയിൽ ആശങ്ക 

Kerala
  •  an hour ago
No Image

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  an hour ago
No Image

ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനത്തിന് ഒരുങ്ങി സർക്കാർ

Kerala
  •  an hour ago
No Image

കാടിനടുത്ത് 'കശാപ്പ്' വേണ്ട; വനത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തടിമില്ലുകൾക്ക് നിരോധനം; പുതിയ നിയമം പ്രാബല്യത്തിൽ

Kerala
  •  2 hours ago
No Image

ഓൺലൈനി'ലുണ്ട് യുവർ ഓണർ...തടവുകാരെ 'ഹാജരാക്കാൻ' ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് കൂടുതൽ വിഡിയോ കോൺഫറൻസിങ് യൂനിറ്റുകൾ വരുന്നു

Kerala
  •  2 hours ago
No Image

ബീമാപള്ളി; ഒരു മാതാവിന്റെയും മകന്റെയും സമർപ്പണ സന്ദേശം, പൈതൃക പാതകൾ

organization
  •  2 hours ago
No Image

ബം​ഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം; മഴ കനക്കും; ജാ​ഗ്രത നിർദേശം 

Kerala
  •  2 hours ago