ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം മൂന്ന് മണിക്ക്
ന്യൂഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണര്‍ രാജ്കുമാര്‍ ആയിരിക്കും പ്രഖ്യാപനം നടത്തുക. പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തിയതികള്‍ ആയിരിക്കും പ്രഖ്യാപിക്കുക.
അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഔദ്യോഗികമായി നടക്കാനിരിക്കുന്നേ ഉള്ളുവെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
അതേസമയം, ആഭ്യന്തര കലാപം തുടരുന്ന മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിന് കശ്മീർ സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് മറ്റു സംസ്ഥാനങ്ങൾക്കൊപ്പം കശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും,
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബിജെപി നേടിയത്. എന്‍ഡിഎ മൊത്തം 353 സീറ്റുകള്‍ നേടി ഭരണം നിലനിർത്തി. എന്നാൽ ഇത്തവണ പ്രതിപക്ഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം രൂപീകരിച്ച് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതുവരെ 250 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. 82 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മുഴുവൻ സീറ്റിലേക്കുമുള്ള സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.
അതേസമയം കേരളത്തിൽ ഇത്തവണ മുഴുവൻ സീറ്റും നേടുമെന്ന പ്രത്യാശയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ വൻ തകർച്ച മറികടന്ന് കൂടുതൽ സീറ്റുകൾ നേടാനായി എൽഡിഎഫ് രംഗത്തുണ്ട്. ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പെടാപാടിലാണ് ബിജെപി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."