കല്ലിടൽ ആരു പറഞ്ഞിട്ട് ?
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്കായി അതിരടയാള കല്ലിടുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി റവന്യൂ വകുപ്പും കെ റെയിലും. കല്ലിടാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും വിവരമുള്ള ആരും അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ തൃശൂരിൽ പറഞ്ഞു.
റവന്യൂ മന്ത്രിയുടെ വിമർശനത്തിനുപിന്നാലെ കല്ലിടാൻ റവന്യൂ വകുപ്പാണ് നിർദേശിച്ചതെന്ന് പറഞ്ഞിട്ടില്ലെന്ന് കെ റെയിൽ വികസന കോർപറേഷൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ, കല്ലിടാൻ ആവശ്യപ്പെട്ടത് കെ റെയിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുമില്ല. സർവേ അതിർത്തിനിർണയ നിയമപ്രകാരം റവന്യൂ വകുപ്പാണ് കല്ലിടാൻ നിർദേശിച്ചതെന്ന് കെ റെയിൽ അധികൃതർ അറിയിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, റവന്യൂമന്ത്രിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ കെ റെയിൽ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതോടെ ആരുടെ നിർദേശപ്രകാരമാണ് സംസ്ഥാനമെമ്പാടും കല്ലിടുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല.
കല്ലിടാൻ റവന്യൂവകുപ്പ് നിർദേശിച്ചിട്ടില്ലെന്നും കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ് കല്ലിട്ടതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. സാമൂഹികാഘാത പഠനം എതിരായാൽ കല്ലുകൾ എടുത്തുമാറ്റും. ഭീഷണിപ്പെടുത്തി ആരിൽ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സർക്കാരിന്റെ ഏജൻസി മാത്രമാണെന്നു മാണ് മന്ത്രി വിശദീകരിച്ചത്.
ആശങ്കകൾ പരിഹരിച്ചുവേണം സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്നും പ്രദേശവാസികളെ ഭയപ്പെടുത്തി കല്ലിടുന്നതിനോട് യോജിപ്പില്ലെന്നും കഴിഞ്ഞദിവസം സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞിരുന്നു.
ഇതിന്റെ പ്രതിഫലനം റവന്യൂ മന്ത്രിയുടെ വാക്കുകളിലുണ്ട്. കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും കല്ലിടലിന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."