HOME
DETAILS

ജാതിയും സംവരണ നടത്തിപ്പും

  
backup
September 29 2021 | 20:09 PM

86532874865254561-2

 

കപില്‍ സിബല്‍


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കണക്കുകൂട്ടലുകളുടെ നെടുംതൂണാണ് ജാതി. രാഷ്ട്രീയനേട്ടത്തിനുവേണ്ടി ജാതിയില്ലാ ഇന്ത്യയെന്നൊക്കെ ആവേശത്തോടെ പ്രസംഗിക്കുന്നത് തന്നെ രാഷ്ട്രീയക്കാരുടെ പൊയ്മുഖമാണ്. ഇനിയും വാരാനുള്ള അനേകം കാലങ്ങളോളം ജാതി ഇവിടെ തന്നെയുണ്ടാകും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാതിയടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞുനടക്കാതെ, ജാതിയെന്ന സത്യത്തെ സ്വീകരിച്ച്, മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും ഉചിതം. പഞ്ചാബിലെ രാഷ്ട്രീയമാറ്റങ്ങള്‍ അതാണ് തെളിയിക്കുന്നത്. പ്രത്യേകിച്ചും പഞ്ചാബ് പോലെയാരു സംസ്ഥാനത്ത്, പഞ്ചാബിയത്ത് എന്നത് സ്ഥിരം പല്ലവിയായ പ്രദേശത്തുണ്ടായ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ആസന്നഭാവിയിലും മണ്ഡല്‍ എന്ന ജീനി രാഷ്ട്രീയത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കും.


ഇതെല്ലാം ആരംഭിക്കുന്നത്, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കംനില്‍ക്കുന്നവരെ കണ്ടെത്താനായി 1979ല്‍ മൊറാര്‍ജി ദേശായി മണ്ഡല്‍ കമ്മിഷനെ നിയമിച്ചപ്പോള്‍ മുതലാണ്. ഉന്നതജാതിക്കാരാല്‍ വിവേചനം നേരിടുന്നവര്‍ക്ക് ഒരു മോചനമാണ് അത് സാധ്യമാക്കിയത്. താഴ്ന്ന ജാതിക്കാര്‍ പറയുന്നത് അവരോടുള്ള കടം ചരിത്രപരമായ യാഥാര്‍ഥ്യമാണെന്നാണെന്നും അവരുടെയെല്ലാം മനസില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള അനീതി ഇല്ലാതാക്കണമെങ്കില്‍ സംവരണാടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ഗണ്യമായ പങ്ക് നല്‍കണമെന്നുമാണ്. അത് സേവനങ്ങളില്‍ തൊഴിലിലൂടെയും പഠനകേന്ദ്രങ്ങളില്‍ പ്രവേശനമായും നല്‍കിയാല്‍ മാത്രമേ സാധ്യമാകൂ. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നു. എന്നാല്‍ 1990 ഓഗസ്റ്റ് ഏഴിന് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട(ഒ.ബി.സി)വര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വിസുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും 27 ശതമാനം സംവരണം ലഭ്യമാക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിങ് പ്രഖ്യാപിച്ചു. ചരിത്രപ്രധാനമായ ഉത്തരവിലൂടെ സുപ്രിംകോടതിയും മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. അതുവരെയുണ്ടായിരുന്ന വോട്ടുരാഷ്ട്രീയസമീപനത്തിലെ അടിസ്ഥാന മാറ്റമായിരുന്നു ആ തീരുമാനം. മണ്ഡലിന്റെ പ്രതിധ്വനികള്‍ ഇന്നും നമ്മുടെ സാമൂഹികഘടനയിലാകെ പ്രകമ്പനം കൊള്ളുകയാണ്.


27 ശതമാനം സംവരണമാണ് മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതെങ്കിലും സര്‍ക്കാര്‍-സ്വകാര്യ-എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടുന്നതിനുവേണ്ടി സുപ്രിംകോടതി വിവിധ ഉത്തരവുകളിലൂടെ സംവരണം നടപ്പാക്കി. അതെല്ലാം രാജ്യമൊട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. 200 വിദ്യാര്‍ഥികളാണ് മണ്ഡല്‍ ശുപാര്‍ശകള്‍ക്കെതിരേ തങ്ങളുടെ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അതില്‍ അറുപതുപേര്‍ മരണത്തിനു കീഴടങ്ങി. തൊഴിലിടങ്ങളില്‍ 1992 മുതല്‍ തന്നെ മണ്ഡല്‍ ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ 2006 മുതലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തുടങ്ങിയത്. പിന്നീട് ഭരണഘടനാ ഭേദഗതികളിലൂടെ സര്‍വിസ് മേഖലയില്‍ വിവിധ ജോലിക്കയറ്റങ്ങളില്‍ സംവരണം നിയമാനുസൃതമാക്കി. ഇതിന്റെയെല്ലാം അനന്തരഫലം, ഇന്നോളം നടന്ന വോട്ടുരാഷ്ട്രീയവും തെരഞ്ഞെടുപ്പു ഫലങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കമുള്ള ജനങ്ങളെ പ്രത്യേകിച്ചും പട്ടികജാതി, പട്ടികവിഭാഗക്കാരെ എങ്ങനെ കൈയിലെടുക്കുന്നു എന്നതിനെ ആശ്രയിച്ചായി. ഇത്തരം പിന്നോക്കക്കാര്‍ക്ക് ഭരണഘടനാപരമായി അര്‍ഹമായ ഉന്നമനം ഉറപ്പാക്കുന്ന നയങ്ങള്‍ രൂപീകരിക്കുന്നതാണ് നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ വിജയം തന്നെ. എന്നാല്‍ അതില്‍ തന്നെയാണ് പിളര്‍പ്പിന്റെ വിത്തുകള്‍ ഒളിഞ്ഞിരിക്കുന്നതും.


2019ലെ പിന്നോക്ക ക്ഷേമകാര്യ പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ട് പറയുന്നത് 2016 മാര്‍ച്ച് 1 വരെയുള്ള കണക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളിലും ഒ.ബി.സി പ്രാതിനിധ്യം വളരെ കുറവാണെന്നാണ്. 27 ശതമാനം സംവരണം എന്നത് നേടാന്‍ ഇനിയും ഒ.ബി.സി വിഭാഗത്തിനായിട്ടില്ല. രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി ബി.ജെ.പി ഈ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. പിന്നോക്കക്കാരില്‍ അര്‍ഹമായ സംവരണം ആര്‍ക്കാണ് ലഭിക്കാത്തതെന്നും അതിന്റെ കാരണമെന്താണെന്നും പഠിക്കുകയാണ് അവര്‍. ഒ.ബി.സിയില്‍ ഉള്‍പ്പെടുന്ന 6000 ജാതികളില്‍ 40 പേര്‍ക്കാണ് സിവില്‍ സര്‍വിസില്‍ 50 ശതമാനം സംവരണം ലഭിച്ചതെന്നാണ് രോഹിണി കമ്മിഷന്‍ പറയുന്നത്. 2014 മുതല്‍ 2018 വരെ 20 ശതമാനം പിന്നോക്കക്കാര്‍ക്ക് സംവരണത്തിന്റെ യാതൊരു ആനുകൂല്യവും ലഭിച്ചില്ലെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു. സംവരണത്തിന്റെ ആനുകൂല്യം മുഴുവനും ലഭിച്ചത് പിന്നോക്കരിലെ മുന്നോക്കര്‍ക്കാണെന്നാണ് കണ്ടെത്തല്‍. പിന്നോക്കരിലെ പിന്നോക്കരെയാണ് ബി.ജെ.പി വട്ടമിടുന്നത്.


103ാം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നോക്കരിലെ പിന്നോക്കര്‍ക്കായി 10 ശതമാനം സീറ്റുകളാണ് ബി.ജെ.പി മാറ്റിവച്ചത്. എസ്.സി-എസ്.ടിയെക്കാളും ഒ.ബി.സിയെക്കാളുമൊക്കെ ഉയര്‍ന്ന സംവരണ നിരക്കാണിത്. അങ്ങനെയങ്കില്‍ ഇന്ദിര സാഹ്നി കേസില്‍ ഭരണഘടനാപരമായി അനുവദിച്ച 50 ശതമാനം സംവരണത്തിന്റെ ലംഘനമായിരിക്കും അത്. കോടതി 103ാം ഭേദഗതി അംഗീകരിക്കുകയാണെങ്കില്‍ സംവരണ നയം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വിസുകള്‍ക്ക് ബാധകമാവും. അതായത് 50 ശതമാനം എന്നത് 60 ശതമാനമായി മാറും. ജാതിയുടെ അടിസ്ഥാനത്തിലുള്ള സെന്‍സെസ് വേണമെന്നുള്ള ആവശ്യം ഉയരുന്നത് സാമൂഹിക സമ്മര്‍ദത്തിന്റെ തെളിവാണ്. ഒ.ബി.സിക്ക് വലിയ പങ്ക് വേണം എന്നതിന്റെ സൂചനയാണത്. ഇപ്പോള്‍തന്നെ പല സംസ്ഥാന സര്‍ക്കാരുകളും സംവരണത്തിന്റെ 50 ശതമാനം അതിരും കടന്നുകഴിഞ്ഞു. 103ാം ഭേദഗതി സുപ്രിംകോടതിയില്‍ വരുമ്പോള്‍ കോടതി നേരിടാന്‍ പോകുന്നത് വലിയ ജോലിഭാരമാണ്.
സമ്പന്നരും പ്രബലരും അനിയന്ത്രിതമായി രാജ്യത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം നേടും. ഇവരുടെ മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസം തന്നെ അവരെ മറ്റുള്ളവരില്‍ നിന്ന് മികച്ചവരാക്കും. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും നല്ല ഗുണനിലവാരമുള്ള സ്‌കൂളുകളും വിദ്യാഭ്യാസവും ലഭിക്കുകയെന്നത് അസാധ്യമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് വേണ്ടി കേന്ദ്രീയ വിദ്യാലയങ്ങളുണ്ട്. മറ്റുള്ളവര്‍ ഇവര്‍ക്കൊക്കെ വളരെ പിന്നിലാണ്. സുപ്രിംകോടതി വിധി ഇതിനൊന്നും ഒരു പരിഹാരമാവുന്നില്ല.


സംവരണ നയത്തിന്റെ നടത്തിപ്പ് ഇങ്ങനെയാണെങ്കില്‍ ഇനിയും ദശലക്ഷം കുട്ടികളെ പിന്നിലാക്കും. ശാക്തീകരിക്കപ്പെടാത്ത കുട്ടികളും ഭരണഘടനയില്‍ പ്രതിപാദിച്ച സംവരണത്തിന്റെ സഹായത്തോടെ ശാക്തീകരിക്കപ്പെട്ട കുട്ടികളും അതില്‍ ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ സംവരണത്തിനായുള്ള ആവശ്യങ്ങള്‍ ഇനിയും വര്‍ധിക്കും. സംവരണത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാത്തവരെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമീപിച്ചുകൊണ്ടേയിരിക്കും.
ഇവിടെ അപരാധി നമ്മുടെ ഭരണകൂടമാണ്. സ്വന്തം കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കാത്ത സര്‍ക്കാരാണ് കുറ്റവാളി. അതുകൊണ്ട് ഓരോരുത്തരെയും ഉള്‍പ്പെടുത്തുന്ന രീതി നാം പുനപ്പരിശോധിക്കേണ്ടതുണ്ട്. അതാണ് സാമൂഹികനീതിയുടെ അടിസ്ഥാനം. പിന്നോക്കക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കൊപ്പം തന്നെ സംവരണം ലഭിക്കാതെ പുറത്തിരിക്കുന്ന കുട്ടികളെയും നാം പരിഗണിക്കണം. രാജ്യത്തിന്റെ മുന്നിലുള്ള ബാധ്യതയെന്തെന്നാല്‍, അവരുടെ ജീവിതവും വിഷയമാണെന്നതാണ്. അതിന് നമ്മുടെ മക്കളെ പഠിപ്പിക്കുന്ന സമീപനത്തില്‍ സുപ്രധാനമായ മാറ്റം കൊണ്ടുവരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  7 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  8 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  8 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  8 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  9 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  9 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  9 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  9 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  9 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  9 hours ago