യുവതി ധരിച്ച 11പവന്റെ താലിമാല പിടിച്ചെടുത്ത് കസ്റ്റംസ്; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടിപടിക്ക് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: 11 പവൻ്റെ താലിമാല ധരിച്ചെത്തിയ യുവതിയെ ബാഗേജ് നിയമം പറഞ്ഞ് ആഭരണങ്ങൾ ഊരിവപ്പിച്ച കസ്റ്റംസിനെ നിർത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി. ശ്രീലങ്കൻ സ്വദേശിയായ യുവതിയിൽ നിന്ന് താലിമാല അടക്കമുള്ള സ്വർണം പിടിച്ചുവച്ചതിനാണ് കോടതി കസ്റ്റംസിനെ രൂക്ഷമായി ശകാരിച്ചത്. അപമര്യാദപരമായ പെരുമാറ്റത്തിൽ താലിമാല അടക്കം പിടിച്ചുവച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
2023 ഡിസംബർ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. ശ്രീലങ്കൻ സ്വദേശിയായ താനുഷിക ഭർതൃ മാതാവിനും ഭർതൃ സഹോദരിക്കും ഒപ്പമാണ് വിവാഹ ശേഷം ചെന്നൈയിൽ എത്തുന്നത്. എന്നാൽ, ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ യുവതിയെ 12 മണിക്കൂറോളം തടഞ്ഞുവച്ചു. കൂടാതെ, 11 പവന്റെ താലിമാല അടക്കം 288 ഗ്രാം സ്വർണം കസ്റ്റംസ് യുവതിയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു, ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.
ഗ്രീൻ ചാനലിലൂടെ കള്ളക്കടത്തിനുള്ള ശ്രമം തടയുകയാണ് ചെയ്തതെന്ന കസ്റ്റംസിന്റെ വാദം കോടതി തള്ളി. സത്യവാങ്മൂലം നൽകാതെ വിദേശ പൗരന്മാർക്ക് അളവിൽ കൂടിയ സ്വർണം കൊണ്ടുപോകാനാവില്ലെന്നായിരുന്നു 1962ലെ കസ്റ്റംസ് ആക്ട് അനുസരിച്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമിയുടെ സിംഗിൾ ബെഞ്ച് ഈ വാദം തള്ളി. വിവാഹിതരായ സ്ത്രീകൾ സംസ്കാരിക ശൈലി അനുസരിച്ച് തൂക്കം കൂടിയ സ്വർണാഭരണങ്ങൾ ധരിക്കുന്നത് പതിവാണെന്നും, ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ രാജ്യത്തെ എല്ലാ മതങ്ങളുടെയും ആചാരങ്ങൾ മാനിക്കണമെന്നും കോടതി വ്യക്തമാക്കി.
ആഭരണം പിടിച്ച് വച്ച കസ്റ്റംസ് ഉദ്യോഗസ്ഥ എസ് മൈഥിലിക്കെതിരെ ഉടൻ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട കോടതി, ഏഴ് ദിവസത്തിനുള്ളിൽ സ്വർണം തിരികെ നൽകാനും ആവശ്യപ്പെട്ടു.
The Madras High Court has directed disciplinary action against customs officials for seizing an 11-sovereign gold chain from a young woman.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."