പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനുള്ള നീക്കവുമായി മിൽമ; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് മുൻപ് വില കൂട്ടണം; സർക്കാരിന് വീണ്ടും കത്തയക്കും
തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനുള്ള നീക്കവുമായി മിൽമ. ഇത് സംബന്ധിച്ച ശുപാർശ കഴിഞ്ഞ മാസം സർക്കാരിന് കൈമാറിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല.
വർധിപ്പിക്കുന്ന തുകയുടെ ഏകദേശം 83.75 ശതമാനം (2.40 രൂപ) നേരിട്ട് ക്ഷീരകർഷകർക്ക് നൽകാനാണ് മിൽമയുടെ തീരുമാനം. നിലവിലെ പ്രതിസന്ധി പരിഗണിച്ച്, ഈ വിലവർധനവിൽ നിന്ന് മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിതരണക്കാർക്കുമായി നൽകും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാൽവില കൂട്ടുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സർക്കാർ ഭയപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാം എന്നായിരുന്നു നേരത്തെയുള്ള നിലപാട്.
എന്നാൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നാണ് മിൽമയുടെ ആവശ്യം. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ കാലതാമസത്തിൽ പ്രതിഷേധിച്ച് എറണാകുളം മേഖലയിലെ മിൽമ പ്രതിനിധികൾ കഴിഞ്ഞ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
സർക്കാരുമായി സംഘർഷത്തിന് നിൽക്കാതെ സമവായത്തിലൂടെ വില കൂട്ടാനാണ് മിൽമ ശ്രമിക്കുന്നത്. ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് മിൽമ ഉടൻ തന്നെ സർക്കാരിന് വീണ്ടും കത്തയക്കും. നിലവിൽ 52 രൂപയാണ് ഒരു ലിറ്റർ പാലിന്റെ വില. മിൽമയുടെ ശുപാർശ സർക്കാർ അംഗീകരിച്ചാൽ ഇത് 56 രൂപയായി വർധിക്കും.
Kerala's dairy cooperative Milma has proposed a Rs 4 per liter increase in milk price, pending government approval. The recommendation was submitted to the government last month, but a decision is still awaited. The move aims to offset rising production costs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."