HOME
DETAILS

'ഇസ്‌റാഈല്‍ വിട്ടയച്ച ഫലസ്തീന്‍ തടവുകാരെ കൂടി ഒന്ന് നേരില്‍ കാണൂ'  ഇസ്‌റാഈല്‍ ബന്ദികളെ നേരില്‍ കണ്ടെന്ന വാദമുന്നയിച്ച ട്രംപിനോട് ഹമാസ് 

  
Farzana
March 07 2025 | 04:03 AM

In open letter Hamas official asks Trump to meet with freed Palestinian prisoners

വാഷിങ്ടണ്‍: ഹമാസ് മോചിപ്പിച്ച ഇസ്‌റാഈല്‍ ബന്ദികളെ താന്‍ നേരില്‍ കണ്ടെന്നും അവരുടെ ജീവിതം ഹമാസ് നശിപ്പിച്ചെന്നുമുള്ള ട്രംപിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഹമാസ്. അങ്ങിനെയെങ്കില്‍ ഇസ്‌റാഈല്‍ വിട്ടയച്ച ഫലസ്തീന്‍ തടവുകാരേയും താങ്കള്‍ ഒന്ന് നേരില്‍ കാണൂ എന്നാണ് ഹമാസ് ട്രംപിന് മറുപടി നല്‍കിയിരിക്കുന്നത്. ഇനിയും യുദ്ധം തുടരാനാണ് ഇസ്‌റാഈലിന്റെ തീരുമാനമെങ്കില്‍ അത് തങ്ങളുടെ പക്കലുള്ള ശേഷിക്കുന്ന ബന്ദികളുടെ കാര്യം അപകടത്തിലാക്കുമെന്നും ഹമാസ് ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കുന്നു. ഹമാസിന്റെ മുതിര്‍ന്ന നേതാവും പൊലിറ്റിക്കല്‍ ബ്യൂറോ അംഗവുമായ ബസീം നഈം ട്രംപിനെഴുതി തുറന്ന കത്തിലാണ് ആവശ്യം. 

'ബുധനാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് നിരവധി മുന്‍ ഇസ്‌റാഈലി തടവുകാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് കേള്‍ക്കുന്നു. അവരുടെ അനുഭവങ്ങലറിഞ്ഞ അദ്ദേഹം വളരെ രോഷാകുലനായെന്നും കേള്‍ക്കുന്നു.  തുടര്‍ന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എത്തി, ശേഷിക്കുന്ന ഇസ്‌റാഈലി തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ഗസ്സയിലെ എല്ലാ നിവാസികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. മിസ്റ്റര്‍ പ്രസിഡന്റ്...അതുപോലെ ഇസ്‌റാഈല്‍ വിട്ടയച്ച ഫലസ്തീന്‍ തടവുകാരുമായും എന്തുകൊണ്ട് ഒരു കൂടിക്കാഴ്ച നടത്തിക്കൂട?' ബസീം നഈം കത്തില്‍ ചോദിക്കുന്നു. 


'23 തടങ്കല്‍ കേന്ദ്രങ്ങളിലായി 9,500ലധികം ഫലസ്തീന്‍ തടവുകാര്‍ ഇസ്‌റാഈല്‍ അധിനിവേശ ജയിലുകളില്‍ കഴിയുന്നുണ്ട്. അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് കുടുംബങ്ങളുടെ സന്ദര്‍ശനങ്ങള്‍ അനുവദിക്കാതെ തുടര്‍ച്ചയായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ളില്‍ വളരെ മോശം സാഹചര്യങ്ങളിലാണ് അവര്‍ അവിടെ കഴിയുന്നത്' നഈം ചൂണ്ടിക്കാട്ടുന്നു. 'ഈ തടവുകാരില്‍ ഏകദേശം 5,000 പേര്‍ രോഗികളാണ്, ഏറ്റവും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ പോലും നിഷേധിക്കപ്പെട്ടവര്‍. 21 സ്ത്രീകളും 365ലധികം കുട്ടികളും ഈ തടവറകളിലുണ്ട്. 20  വര്‍ഷത്തിലേറെയായി തടവില്‍ കഴിഞ്ഞ 726 വ്യക്തികളുമുണ്ട് ഇക്കൂട്ടത്തില്‍- അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ഇസ്‌റാഈല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കൈവശം വെച്ച ഹമാസ് രോഗികളും വൈകൃതമുള്ളവരുമാണെന്ന പറയുന്ന ട്രംപ് 665 ഫലസ്തീനികളുെ മയ്യിത്ത് ഇസ്‌റാഈല്‍ കൈവശം വച്ചതിനെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 


'ഈ കണക്കില്‍ വംശഹത്യയുടെ തുടക്കം മുതല്‍ ഗസ്സയില്‍ നിന്നുള്ള രക്തസാക്ഷികളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പോലും ലഭ്യമല്ല. 
എന്നിരുന്നാലും ഗസ്സയില്‍ നിന്നുള്ള 1,500ലധികം ഫലസ്തീന്‍ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ തെക്കന്‍ അധിനിവേശ ഫലസ്തീനിലെ 'സ്‌ഡെ ടീമാന്‍' കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഹീബ്രു സ്രോതസ്സുകള്‍ തന്നെ സൂചിപ്പിക്കുന്നു' - അദ്ദേഹം കത്തില്‍ പറയുന്നു. 

'മോചിതരായ ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരോട് അതേ ബഹുമാനം കാണിക്കാനും അവരുടെ കഥകള്‍ കേള്‍ക്കാനും സമയം ചെലവഴിക്കന്‍ ഞങ്ങള്‍ പ്രസിഡന്റ് ട്രംപിനെ ക്ഷണിക്കുന്നു' എന്ന് ആവര്‍ത്തിച്ചാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. 
 
ഹമാസിനും ഗസ്സന്‍ ജനതക്കും മേല്‍ കടുത്ത ഭീഷണിയുമായി കഴിഞ്ഞ ദിവസം  ട്രംപ് രംഗത്തെത്തിയിരുന്നു. ഗസ്സയിലുള്ള മുഴുവന്‍ ഇസ്‌റാഈലി ബന്ദികളേയും ഉടന്‍ മോചിപ്പിക്കണമെന്നാണ് ഭീഷണി. ഇല്ലെങ്കില്‍ ഒന്നിനേയും ബാക്കിവെച്ചേക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കുന്നു. അവസാന മുന്നറിയിപ്പെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്തില്‍ ട്രംപ് തന്റെ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിലാണ് താന്‍ ഹമാസ് വിട്ടയച്ച ഇസ്‌റാഈലി ബന്ദികളെ നേരില്‍ കണ്ടെന്ന് ട്രംപ് പറയുന്നത്. 

ഹമാസുമായി യുഎസ് നേരിട്ട് ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 

'ഷാലോം ഹമാസ് എന്നാല്‍ ഹലോ ഗുഡ്‌ബൈ എന്നാണ്. നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം' ട്രംപ് തന്റെ സന്ദേശം തുടങ്ങുന്നതിങ്ങനെ. 

'ബന്ദികളെ ഉടന്‍ മോചിപ്പിക്കണം. ഉടന്‍ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ. പിന്നീടല്ല. നിങ്ങള്‍ കൊലപ്പെടുത്തിയ മുഴുവന്‍ ആളുകളുടേയും മൃതദേഹങ്ങളും വിട്ടു നല്‍കണം. രോഗികളും വൈകൃതമുള്ളവരുമാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. നിങ്ങള്‍ അത്തരക്കാരാണ്‍. നിങ്ങളുടെ പണി തീര്‍ക്കാന്‍ ഇസ്‌റാഈലിന് ആവശ്യമായതെല്ലാം ഞാനയക്കും. ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ ചെയ്തില്ലെങ്കില്‍ ഒരു ഹമാസ് അംഗം പോലും സുരക്ഷിതരല്ല. നിങ്ങള്‍ ജീവിതം നശിപ്പിച്ച ബന്ദികളെ ഞാന്‍ കണ്ടിരുന്നു. ഇത് നിങ്ങള്‍ക്കുള്ള അവസാന താക്കീതാണ്. നിങ്ങളുടെ നേതാക്കള്‍ക്കുള്ള അവസാന താക്കീത്. ഇത് നിങ്ങള്‍ക്ക് ഗസ്സ വിടാനുള്ള സമയമാണ്. ഒരു അവസരം കൂടി നിങ്ങള്‍ക്ക് തന്നിരിക്കുകയാണ്. ഗസ്സന്‍ ജനതയോട് എനിക്ക് പറയാനുള്ളതിതാണ്. ബന്ദികളെ നിങ്ങള്‍ പിടിച്ചു വെച്ചില്ലെങ്കില്‍ മനോഹരമായ ഒരു ഭാവി നിങ്ങളെ കാത്തിരിപ്പുണ്ട്. നിങ്ങള്‍ ബന്ദികളെ വിട്ടയക്കുന്നില്ല എങ്കില്‍ നിങ്ങളുടെ അന്ത്യമായെന്ന് ഉറപ്പിച്ചോളൂ. ഒരു നല്ല തീരുമാനം കൈക്കൊള്ളുക. ബന്ദികളെ ഇപ്പോള്‍ തന്നെ വിട്ടയക്കുക. ഇല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് നരകമാണ്' ട്രംപ് ട്രൂത്തില്‍ കുറിക്കുന്നു. 

ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നാനാഭാഗത്തു നിന്നും സജീവമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ അതിരൂക്ഷ സന്ദേശം. ബദല്‍ ഗസ്സ പദ്ധതി സംബന്ധിച്ച് അറബ് രാജ്യങ്ങളും അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുകയാണ്. ഫലസ്തീനികളെ പുറന്തള്ളാതെ അഞ്ചു വര്‍ഷം കൊണ്ട് 5300 കോടി ഡോളര്‍ ചെലവില്‍ ഗസ്സ പുനര്‍നിര്‍മാണം ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതിന് യുഎസ് പിന്തുണ നേടിയെടുക്കാന്‍ സാധിക്കും എന്നാണ് അറബ് ലീഗിന്റെ പ്രതീക്ഷ. അടുത്ത ദിവസം മേഖല സന്ദര്‍ശിക്കുന്ന യു.എസ് പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫിന് മുന്നില്‍ അറബ് നേതാക്കള്‍ പദ്ധതി വിശദീകരിക്കുമെന്നാണ് സൂചന.  

മാത്രമല്ല ഹമാസ് പ്രതിനിധികളുമായി യു.എസും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ദോഹയില്‍ വെച്ച്  നടന്ന കൂടിക്കാഴ്ചയുടെ കാര്യവും വൈറ്റ് ഹൗസ് തന്നെയാണ് സ്ഥിരീകരിച്ചത്. ഇരുപക്ഷവും തമ്മില്‍ ചര്‍ച്ചയും കൂടിയാലോചനയും തുടരുന്നതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി. ദോഹയില്‍ ഹമാസുമായി നടന്ന ചര്‍ച്ചകള്‍ ഇസ്‌റാഈലിന് അറിവുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

1997 മുതല്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് യു.എസ് നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഹമാസ് പിടിയിലുള്ള യു.എസ് ബന്ദി ഇദാന്‍ അലക്‌സാണ്ടറിന്റെ മോചനത്തിനും കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുമായിരുന്നു ചര്‍ച്ച. 

അതേസമയം, അമേരിക്കയുടെ നീക്കം തങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവശേഷിച്ച മുഴുവന്‍ ബന്ദികളുടെയും മോചനം ഉറപ്പാക്കുന്നതിനു പകരം യു.എസ് പൗരനെ മാത്രം വിട്ടുകിട്ടാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്‌റാഈല്‍ ബന്ദികളുടെ ബന്ധുക്കളും പ്രതികരിച്ചു.

അതിനിടെ, ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഗസ്സയിലെ മാനുഷിക ദുരന്തം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് യുനിസെഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വീണ്ടും രംഗത്തെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  2 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  2 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  2 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  2 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  2 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  2 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  2 days ago