ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് കന്നി കിരീടത്തിൽ മുത്തമിട്ട് ആർസിബി; പഞ്ചാബിനെ തകർത്തത് 6 റൺസിന്
അഹമ്മദാബാദ്: പതിനെട്ടാം ഐപിഎല്ലിൽ 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം സ്വന്തമാക്കി. ഫൈനലിൽ ശ്രേയസ് അയ്യർ നയിച്ച പഞ്ചാബ് കിംഗ്സിനെ 6 റൺസിന് തകർത്താണ് ആർസിബി ആദ്യ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190 റൺസെടുത്തപ്പോൾ പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ ഒതുക്കുകയായിരുന്നു.
30 പന്തിൽ പുറത്താവാതെ 61 റൺസ് നേടിയ ശശാങ്ക് സിംഗിൻറെ തകർപ്പൻ പ്രകടനം ഫലം കണ്ടില്ല. ജയിക്കാൻ അവസാന ഓവറിൽ 28 റൺസ് വേണ്ടിയിരുന്നപ്പോള്‍ ജോഷ് ഹേസൽവുഡ് എറിഞ്ഞ അവസാന നാലു പന്തിൽ ശശാങ്ക് മൂന്ന് സിക്സും ഒരു ഫോറും നേടിയെങ്കിലും കളി അപ്പോഴേക്കും കൈവിട്ടുപോയിരുന്നു. പഞ്ചാബിനായി ജോഷ് ഇംഗ്ലിസ് (29 പന്തിൽ 39) ചെറുത്തു നിന്നെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർ (1 റൺ) അടക്കമുള്ള താരങ്ങൾക്ക് കാര്യമായി ഒന്നും ബാറ്റ് കൊണ്ട് ചെയ്യാൻ സാധിക്കാതിരുന്നത് പഞ്ചാബിന് തിരിച്ചടിയായി.
ആർസിബിക്ക് ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്ത അവർ മികച്ച സ്കോർ കണ്ടെത്തി. വിരാട് കോലി 43 റൺസും ജിതേഷ് ശർമ 10 പന്തിൽ 24 റൺസുമടക്കം അതിവേഗ സ്കോറുകൾ ആർസിബിയെ 190-9 എന്ന സ്കോറിലേക്ക് നയിച്ചു. രജത് പാട്ടീദാർ (26), ലിവിംഗ്‌സ്റ്റൺ (25), മായങ്ക് അഗർവാൾ (24), ഷെപ്പേർഡ് (17), ഫിൽ സാൾട്ട് (17) എന്നിവരും മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചു . ബൗളിങ്ങിൽ ക്രുനാൽ പാണ്ഡ്യയും ഹേസൽവുഡും നിർണായക പ്രകടനം കാഴ്ചവെച്ചു.
191 റൺസ് വിജയലക്ഷ്യത്തിലേക്ക് പഞ്ചാബ് കരുതലോടെ തുടക്കം കുറിച്ചെങ്കിലും റൺസ് കണ്ടെത്തുന്നതിൽ കൃത്യമായ താളം കണ്ടെത്താൻ പഞ്ചാബിന് കഴിഞ്ഞില്ല. പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാനും തുടക്കത്തിൽ സ്‌കോർ മെല്ലെ പോക്ക് കളിയെ നന്നായി ബാധിച്ചു. ക്രുനാൽ പാണ്ഡ്യയും ഷെപ്പേർഡും കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയ വിക്കറ്റുകൾ മത്സ്രം ആർസിബിയുടെ കയ്യിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."