മലപ്പുറത്ത് ബസിൽ വൃദ്ധന് ക്രൂര മർദനം; സഹയാത്രികനെതിരെ കേസ്, പൊലിസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വയോധികന് സഹയാത്രികന്റെ ക്രൂര മർദനം. താഴേക്കോട് സ്വദേശി ഹംസ (68) ആണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവ് പ്രകോപിതനായി ഹംസയെ മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. ബസിൽ വെച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതിനെത്തുടർന്ന് അൽപം മാറി നിൽക്കാൻ ഹംസ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് വയോധികനെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
മർദനത്തിൽ ഹംസയുടെ മൂക്കിന്റെ എല്ല് പൊട്ടുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് വയോധികനെ പലതവണ മർദിക്കുന്നതും, പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ ഹംസയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലിസ് കേസെടുത്തു. ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലിസ് അറിയിച്ചു. സ്കൂൾ വിട്ട സമയമായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ പിൻഡോറിനടുത്ത് വെച്ചാണ് യുവാവ് വയോധികനെ ആക്രമിച്ചത്.
A brutal assault was reported on a private bus in Malappuram, Kerala, where an elderly man, Hamsa (68), was severely beaten by a co-passenger. The attack, which left the victim with a broken nose and head injuries, reportedly occurred after Hamsa questioned the youth for stepping on his foot. Police have registered a case and launched an investigation based on the victim's complaint and circulating CCTV footage of the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."