ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ മിന്നും പ്രകടനമാണ് സൂപ്പർതാരം ഷഫാലി വർമ്മ നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നും പ്രകടനം പുറത്തെടുത്ത ഷഫാലി തന്നെയാണ് കളിയിലെ താരമായി മാറിയത്. ഓപ്പണറായി കളത്തിൽ ഇറങ്ങി ടീമിന്റെ ടോപ് സ്കോററായാണ് ഷഫാലി തിളങ്ങിയത്. 78 പന്തിൽ നിന്നും ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 87 റൺസാണ് ഷഫാലി വർമ്മയുടെ ബാറ്റിൽ നിന്നും പിറന്നത്. ബൗളിങ്ങിൽ നിർണായകമായ സമയങ്ങളിൽ രണ്ട് വിക്കറ്റുകളും താരം വീഴ്ത്തി.
മത്സരശേഷം ഷഫാലി വർമ്മ ഇന്ത്യയുടെ കിരീടനേട്ടത്തെക്കുറിച്ചും തന്റെ പ്രകടനങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. മത്സരം കാണാൻ സച്ചിൻ ടെണ്ടുൽക്കർ എത്തിയത് വലിയ പ്രചോദനമുണ്ടാക്കിയെന്നും ഷഫാലി പറഞ്ഞു.
''എന്റെ കോച്ചുമാരും മുൻ താരങ്ങളും എന്നെ പിന്തുണച്ചു. സച്ചിൻ ടെണ്ടുൽക്കറുടെ സാന്നിധ്യം എന്നെ വളരെയധികം പ്രചോദിപ്പിച്ചു. ഞാൻ എന്താണ് ചെയ്യുകയെന്നത് എന്റെ മനസിൽ വ്യക്തമായിരുന്നു. എന്റെ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. വളരെ സ്വാതന്ത്ര്യമായി കളിക്കാൻ എന്നോട് പറഞ്ഞ മുതിർന്ന താരങ്ങളും എന്നെ പിന്തുണച്ചു'' ഷഫാലി പറഞ്ഞു.
ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡിൽ ഷഫാലി ഇടം നേടിയിരുന്നില്ല. പരുക്കേറ്റ പ്രതീക റാവലിന് പകരമായാണ് ഷഫാലി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. മത്സരത്തിൽ ഷഫാലിക്ക് പുറമെ ദീപ്തി ശർമ്മയും അർദ്ധ സെഞ്ച്വറി നേടി. 58 പന്തിൽ 58 റൺസാണ് താരം നേടിയത്. മൂന്നു ഫോറുകളും ഒരു സിക്സും ആണ് ദീപ്തി നേടിയത്. സ്‌മൃതി മന്ദാന 58 പന്തിൽ 45 റൺസും റിച്ചാ ഘോഷ് 24 പന്തിൽ 34 റൺസ് നേടി നിർണായകമായി. ബൗളിങ്ങിലും ദീപ്തി ശർമ്മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയാണ് താരം തിളങ്ങിയത്.
കലാശ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ 52 റൺസിന്റെ ആവേശകരമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് പുറത്താവുകയായിരുന്നു. ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് വിജയമാണ്.
Superstar Shafali Verma had a brilliant performance in the ICC Women's ODI World Cup final. After the match, Shafali Verma talked about India's title win and her performance. Shafali also said that Sachin Tendulkar's arrival to watch the match was a great inspiration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."