തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍
തലശേരി: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ തുടക്കം മുതല്‍ അന്വേഷണം വഴി തിരിച്ചുവിടുന്ന ശ്രമങ്ങളായിരുന്നു നടന്നതെന്നായിരുന്നു ആക്ഷേപം. പൊലിസിന്റെ ഉദാസീനതയായിരുന്ന ഏറെ വിമര്‍ശിക്കപ്പെട്ടത്. അധ്യാപകനും ബി.ജെ.പി നേതാവും കൂടിയായ പ്രതി കെ. പത്മരാജനെതിരേ പരാതി ലഭിച്ച ശേഷവും അറസ്റ്റ് വൈകി. അറസ്റ്റിനു ശേഷം കസ്റ്റഡിയില്‍ വാങ്ങുന്നതും വൈകി. പിന്നീട് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതില്‍ പോക്‌സോ വകുപ്പും ഒഴിവാക്കിയിരുന്നു.
കേസ് തുടക്കത്തില്‍ അന്വേഷിച്ചിരുന്ന പാനൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍, തലശേരി എ.സി.പി എന്നിവര്‍ക്കെതിരേ സ്ഥലം എം.എല്‍.എ കൂടിയായിരുന്ന കെ.കെ ശൈലജ അടക്കം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അറസ്റ്റിലായി മൂന്നുമാസം പിന്നിടുമ്പോള്‍ പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യവും നേടി. ലോക്കല്‍ പൊലിസ്, തലശേരി എ.സി.പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം, ഒടുവില്‍ ക്രൈംബ്രാഞ്ച് എന്നിങ്ങനെ മൂന്നുസംഘങ്ങളാണ് കേസില്‍ അന്വേഷണം നടത്തിയത്. പരാതി ലഭിച്ച അന്നു മുതല്‍ കേസ് അട്ടിമറിക്കാന്‍ പൊലിസ് ശ്രമിച്ചെന്ന ആരോപണമാണ് ശക്തമായി ഉയര്‍ന്നത്. പ്രതിക്കെതിരേ തെളിവില്ലെന്നും കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നുമായിരുന്നു ആദ്യം അന്വേഷിച്ച പാനൂര്‍ പൊലിസിന്റെ കണ്ടെത്തല്‍. ഇതിനെതിരേ പെണ്‍കുട്ടിയുടെ മാതാവ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചെങ്കിലും അവരും പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
അന്വേഷണത്തിനിടെ പ്രതി നിരപരാധിയാണെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറയുന്ന ശബ്ദരേഖ പുറത്തുവന്നത് വന്‍വിവാദമായിരുന്നു. ശബ്ദരേഖ എസ്. ശ്രീജിത്ത് നിഷേധിക്കുകയും ചെയ്തിരുന്നില്ല. ഇതിനു പിന്നാലെ വീണ്ടും അന്വേഷണ സംഘത്തെ മാറ്റി. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ വലിയ ജനകീയ പ്രക്ഷോഭം ഉയരുകയും കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെട്ട കര്‍മസമിതി രംഗത്തെത്തുകയും മാതാവ് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നിയമിച്ച വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയടക്കമുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
പോക്സോ ഉള്‍പ്പെടെയുള്ള ശക്തമായ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. രാഷ്ട്രീയ വിവാദം കൂടിയായ കേസിലെ പരാതി വ്യാജമാണെന്നും വിവിധ രാഷ്ട്രീയ സംഘടനകളുടെ ഗൂഢാലോചനയാണ് പിന്നിലുള്ളതെന്നുമായിരുന്നു ബി.ജെ.പി ആരോപണം. ഇതുതള്ളുന്നതായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ആദ്യം കുറ്റപത്രം നല്‍കിയത്. പോക്സോ വകുപ്പും ഉള്‍പ്പെടുത്തിയില്ല. പോക്സോ ചുമത്താത്തതിനാല്‍ ഹൈക്കോടതിയില്‍ നിന്ന് പ്രതിക്ക് ജാമ്യവും ലഭിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തി കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. മുസ് ലിം ലീഗ്, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകളും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു.
കേസിന്റെ നാള്‍ വഴി
2020 മാര്‍ച്ച് 16: ആക്രമണം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം തലശേരി എ.സി.പി ഓഫിസിലെത്തി അധ്യാപകനെതിരേ പരാതി നല്‍കി
മാര്‍ച്ച് 17: ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു. പാനൂര്‍ പൊലിസും വീട്ടില്‍ വന്ന് മൊഴിയെടുത്തു. രാത്രിയോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പത്മരാജനാണ് പ്രതിയെന്ന് മനസിലായെന്നും ഒളിവില്‍ പോയ ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലിസ് വീട്ടുകാരെ അറിയിച്ചു.
മാര്‍ച്ച് 18: തലശേരിയില്‍ വച്ച് കുട്ടിയുടെ വൈദ്യ പരിശോധന നടത്തി. വൈകിട്ട് ആറിന് മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കുട്ടിമൊഴി കൊടുത്തു
മാര്‍ച്ച് 19: പാനൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ വനിതാ കോണ്‍സ്റ്റബിളിനെയും കൂട്ടി വീട്ടിലെത്തി കുട്ടിയെ വീണ്ടും ചോദ്യം ചെയ്തു
മാര്‍ച്ച് 21: തലശേരി എ.സി.പിയായിരുന്ന കെ.വി വേണുഗോപാല്‍ കുട്ടിയേയും രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ചോദ്യം ചെയ്തു
2020 ഏപ്രില്‍ 15: പ്രതിയായ കെ.പത്മരാജന പൊലിസ് അറസ്റ്റു ചെയ്തു
ഏപ്രില്‍ 24: സംസ്ഥാന പൊലിസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
2021: പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമകുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു
2024 ഫെബ്രുവരി 23: കേസിന്റെ വിചാരണ തുടങ്ങി
2025 നവംബര്‍ 14: പ്രതി കുറ്റക്കാരനാണെന്ന് തലശേരി സ്‌പെഷല്‍ പോക്‌സോ കോടതി കണ്ടെത്തി
English Summary: In the Palathayi POCSO case, which shocked Kerala with allegations of manipulation from the very beginning, the Thalassery Special POCSO Court has finally delivered justice by sentencing the accused to life imprisonment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."