രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങൾ പുറത്തുവന്നു. നിർബന്ധിത ഗർഭഛിദ്രം നടത്തിയത് ഡോക്ടറുടെ സഹായമില്ലാതെ പ്രാകൃത രീതിയിലാണെന്നും, ഭീഷണിയെ തുടർന്നാണ് ഗുളിക കഴിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
ഗുളിക എത്തിച്ചത് സുഹൃത്ത്:
ഗർഭഛിദ്രത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ തന്റെ സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നൽകിയതെന്നാണ് യുവതി പൊലിസിനെ അറിയിച്ചത്. അടൂർ സ്വദേശിയായ ഒരു വ്യാപാരിക്കുവേണ്ടിയും പൊലിസ് അന്വേഷണം ഊർജിതമാക്കി.വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ ഈ ഗുളികകൾ കഴിച്ചത്. ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടുവെന്നും യുവതി മൊഴിയിൽ പറയുന്നു.പിന്നീട് ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് താൻ സമീപിച്ചത്. പൊലിസ് ഈ ഡോക്ടറെയും ആശുപത്രിയെയും തിരിച്ചറിഞ്ഞതായും വിവരമുണ്ട്.
എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കി. കേസിന്റെ മേൽനോട്ട ചുമതല തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്കാണ്.
പെൺകുട്ടിയുടെ പരാതിയിൽ തിരുവനന്തപുരം വലിയമല പൊലിസ് സ്റ്റേഷനിലാണ് കേസിന്റെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, കൂടാതെ നിർബന്ധിത ഗർഭഛിദ്രം നടത്തി എന്നീ ഗുരുതരമായ കുറ്റങ്ങളാണ് എംഎൽഎക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിലവിൽ വലിയമല പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് തുടർ നടപടികൾക്കായി നേമം പൊലിസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറൽ എസ്.പി.ക്കാണ് കേസിന്റെ അന്വേഷണ ചുമതല.പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. യുവതി കൈമാറിയ ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും കേസിൽ നിർണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."