പ്രണയാഭ്യർത്ഥനയുമായി ഇൻസ്പെക്ടറെ ശല്യം ചെയ്തു; ഉറക്കഗുളികയും, രക്തം കൊണ്ടെഴുതിയ കത്തുമായി സ്റ്റേഷനിലെത്തി ആത്മഹത്യ ഭീഷണി; യുവതിക്കെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരുവിലെ രാമമൂർത്തി നഗറിൽ പൊലിസ് ഇൻസ്പെക്ടറെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ആത്മഹത്യ ഭീഷണി മുഴക്കി പ്രണയിക്കാൻ നിർബന്ധിക്കുകയും ചെയ്ത യുവതിക്കെതിരെ പൊലിസ് കേസെടുത്തു. രാമമൂർത്തി നഗറിൽ താമസിക്കുന്ന സഞ്ജന (വനജ) എന്ന യുവതിക്കെതിരെയാണ് രാമമൂർത്തി നഗർ ഇൻസ്പെക്ടർ ജി.ജെ. സതീഷിന്റെ പരാതിയിൽ കേസെടുത്തത്.
ഒക്ടോബർ 30 മുതൽ യുവതി ഇൻസ്പെക്ടറെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പ്രണയമാണെന്നും അത് സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്ന്, ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തപ്പോൾ മറ്റ് നമ്പറുകളിൽ നിന്ന് വിളി തുടർന്നു.
തനിക്ക് മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടെന്ന് യുവതി അവകാശപ്പെട്ടു. നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്പെക്ടർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മാത്രമല്ല, ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിപ്പിക്കാൻ വരെ യുവതിക്ക് സാധിച്ചു. യുവതി നൽകിയ പരാതി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ നിന്നും ഇൻസ്പെക്ടർക്ക് വിളിയെത്തിയത്. എന്നാൽ യുവതി പരാതിയൊന്നും നൽകിയിട്ടില്ലെന്നും, ഫോണിലൂടെ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി.
ഇതിന് പിന്നാലെ, ഇൻസ്പെക്ടറില്ലാത്ത നേരം നോക്കി യുവതി നേരിട്ട് സ്റ്റേഷനിലെത്തി. ഇൻസ്പെക്ടറുടെ ബന്ധുവാണെന്ന് സഹപ്രവർത്തകരെ വിശ്വസിപ്പിച്ച യുവതി, ഒരു പൂച്ചെണ്ടും മിഠായിപ്പൊതിയും അവിടെ ഏൽപ്പിച്ച ശേഷം മടങ്ങി. ഇതേ തുടർന്ന് യുവതിയെ വിളിച്ച് ശല്യം ചെയ്യരുതെന്ന് ഇൻസ്പെക്ടർ ആവശ്യപ്പെട്ടെങ്കിലും അവർ അതേ കേൾക്കാൻ തയ്യാറായില്ല.
നവംബർ 27-ന് സ്റ്റേഷനിലെത്തിയ യുവതി ഇൻസ്പെക്ടറുടെ മുറിയിലെത്തി ഒരു കവർ നൽകി. അതിൽ മൂന്ന് കത്തുകളും 20 ഉറക്കഗുളികകളും ഉണ്ടായിരുന്നു. പ്രണയാഭ്യർത്ഥന സ്വീകരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ചോര കൊണ്ട് 'ഐ ലവ് യൂ' എന്ന് എഴുതിയ കത്തും ഇതിലുണ്ടായിരുന്നു. പിന്നീട്, ഡിസംബർ 12ന് സ്റ്റേഷനിലെത്തിയും യുവതി ഭീഷണി ആവർത്തിച്ചു. ഇതോടെയാണ് ഇൻസ്പെക്ടർ ഔദ്യോഗികമായി പരാതി നൽകിയത്.
ഇതേ യുവതി മുൻപും പല പൊലിസ് ഉദ്യോഗസ്ഥരെയും സമാനമായ രീതിയിൽ ശല്യം ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. യുവതിയെ കൗൺസിലിംഗിന് വിധേയയാക്കാൻ പൊലിസ് ശ്രമിച്ചെങ്കിലും അവരോ കുടുംബാംഗങ്ങളോ അതിന് തയ്യാറായില്ല.
A woman named Sanjana (Vanaja) has been charged with stalking and harassing a police inspector in Bengaluru's Ramamurthy Nagar, threatening to commit suicide if he didn't reciprocate her feelings. The inspector, G.J. Satish, filed a complaint after receiving repeated WhatsApp calls, messages, and visits from the woman, who claimed to be in love with him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."