ദേശീയ പണിമുടക്ക്; പ്രധാന നഗരങ്ങളില്‍ പൊതുഗതാഗതം സ്തംഭിച്ചു; സർക്കാർ ജീവനക്കാർ ഡ്യൂട്ടിക്കെത്താൻ നിർദേശം; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സതംഭിച്ച് കേരളം. അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ പ്രധാന നഗരങ്ങളില്‍ ബസ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പല ഡിപ്പോകളും നിശ്ചലമാണ്. ട്രെയിനുകളിലും മറ്റും യാത്രക്കെത്തിയവര്‍ സ്‌റ്റേഷനിലെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അവശ്യ സര്‍വീസുകാരെ കടത്തി വിടുമെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തണമെന്നാണ് നിര്‍ദേശം. അവധിയെടുക്കുന്നവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയപണിമുടക്ക് തുടങ്ങി. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് ഒഴികെയുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വിസുകള്‍ പ്രവര്‍ത്തിക്കും. ഇന്ന് അര്‍ധരാത്രിവരെയാണ് പണിമുടക്ക്. ബുധനാഴ്ച അര്‍ധരാത്രിയോടെ തന്നെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമരം പ്രകടമായിത്തുടങ്ങി.
പണിമുടക്കിനെ തുടര്‍ന്ന് പി.എസ്.സി ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്കുള്ള പരീക്ഷ ഈ മാസം 21ലേക്ക് മാറ്റി. പണിമുടക്കില്‍ നിന്ന് മാരാമണ്‍ കണ്‍വന്‍ഷനെ ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്.
ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, കലാലയങ്ങള്‍, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും. സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്‌സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാല്‍ പൊതുനിരത്തുകള്‍ ശൂന്യമായിരിക്കും. ചുരുക്കത്തില്‍ ഒരു ബന്ദിന്റെ പ്രതീതിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. റെയില്‍വേ തൊഴിലാളി സംഘടനകളില്‍ ചിലത് സമരത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും റെയില്‍ ഗതാഗതം സ്തംഭിക്കാന്‍ സാധ്യതയില്ല.
the state government declared a dies non on national strike
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."