വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം
കോഴിക്കോട്: വയനാട് പുനരധിവാസ പദ്ധതിയിലേക്ക് ഡി.വൈ.എഫ്.ഐ 15 കോടി രൂപ നൽകിയത് കഴിഞ്ഞ ജനുവരി അഞ്ചിന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് ഡി.വൈ.എഫ്.ഐ പണം നൽകിയില്ലെന്നാണ് സംഘടന പ്രസിദ്ധീകരിച്ച രേഖകൾ പറയുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ പട്ടികയിൽ ഡി.വൈ.എഫ്.ഐ ഇല്ല എന്ന് കണ്ടെത്തി ചിലർ സാമൂഹ്യമാധ്യമങ്ങളിൽ സംശയം ഉയർത്തിയിരുന്നു. 2025 ജനുവരി പത്തിന് തിരുവനന്തപുരത്ത് എത്തി ഡി.വൈ.എഫ്.ഐ നേതാക്കൾ മുഖ്യമന്ത്രിക്ക് പ്രതീകാത്മക ചെക്ക് കൈമാറുന്നതിന്റെ ദൃശ്യം സംഘടന ഔദ്യോഗികമായി തന്നെ പുറത്തുവിട്ടതു ചൂണ്ടിയാണ് വിമർശനം. ഇപ്പോൾ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പുറത്തുവിട്ട രേഖ പ്രകാരം മുഖ്യമന്ത്രിക്ക് അന്ന് ചെക്ക് കൈമാറിയിട്ടില്ല.
ആക്രി പെറുക്കിവിറ്റും ബിരിയാണി ചാലഞ്ച് നടത്തിയും മറ്റും സംഘടന 20.47 കോടി രൂപ സമാഹരിച്ചിരുന്നു. നൂറ് വീടുകൾ നിർമിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. അതനുസരിച്ച് 20 കോടി മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് വിശദീകരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല, വയനാട് ടൗൺഷിപ്പ് പ്രൊജക്ട് ഇംപ്ലിമെന്റേഷന്റെ അക്കൗണ്ടിലേക്കാണ് പണം നൽകിയതെന്ന് ഇപ്പോൾ പറയുന്നു. കനറ ബാങ്കിന്റെ അങ്കമാലി ബ്രാഞ്ചിലാണ് പി.ഐ.യു.വിന്റെ അക്കൗണ്ട് തുടങ്ങിയത്. ഈ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ് എന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ടൗൺഷിപ്പ് സ്പെഷൽ ഓഫിസർ എസ്.സുഹാസ് ഐ.എ.എസ് നൽകിയ കത്തും സംഘടന പുറത്തുവിട്ടിട്ടുണ്ട്.
2025 മെയ് 17ന് അഞ്ച് ചെക്കുകളിൽ തുക നൽകിയതായാണ് രേഖ. ചെക്ക് അല്ലെങ്കിൽ റഫറൻസ്, രശീതി നമ്പറുകൾ സഹിതമാണ് തെളിവ് ഡി.വൈ.എഫ്.ഐ പ്രസിദ്ധീകരിച്ചത്. ആദ്യത്തെ അഞ്ച് ചെക്കുകളുടെ നമ്പറും 12 അക്കമുള്ളതാണ്. 2031 മുതൽ 2035 വരെയുള്ള തുടർച്ചയായ നമ്പറാണ്. രശീതിയിലാവട്ടെ 2026 എന്ന വർഷം കാണിക്കുന്നു.
15 കോടി രൂപ നൽകിയ തീയതിയായി കാണുന്നത് 2026 ജനുവരി അഞ്ച് ആണ്. ഈ ചെക്ക് നമ്പറിൽ 26 അക്കങ്ങളുണ്ട്. ഒരു വർഷത്തോളം 15.47 കോടി രൂപ സംഘടന കൈവശംവച്ചുവെന്ന് സൂചിപ്പിക്കുന്നു.
വയനാട് പുനർനിർമാണത്തിനായി ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി മാത്രമാണ് സഹായം സ്വീകരിച്ചതെങ്കിൽ സ്പോൺസർഷിപ്പ് എന്ന ആശയം പുതിയതായി ഉയർന്നുവന്നുവെന്ന് സനോജ് വിശദീകരിക്കുന്നു. ഇതോടെ ഡി.വൈ.എഫ്.ഐ സ്പോൺസർ ആയി മാറി. പദ്ധതി സ്പെഷൽ ഓഫിസറും ഊരാളുങ്കൽ സൊസൈറ്റിയും ഡി.വൈ.എഫ്.ഐയും ചേർന്ന് ത്രികക്ഷി കരാറിൽ ഏർപ്പെടുകയായിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം ആരംഭിച്ച കലക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് സംഘടന 20 കോടി കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."