സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ
ദോഹ: പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി നടത്തുന്ന നയതന്ത്ര നീക്കങ്ങളെ അഭിനന്ദിച്ച് മന്ത്രിസഭ. തർക്കങ്ങൾ പരിഹരിക്കാൻ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകുന്ന അമീറിന്റെ നിലപാട് ആഗോള തലത്തിൽ ഖത്തറിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചതായി മന്ത്രിസഭ വിലയിരുത്തി.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അമീറിന്റെ സമാധാന ദൗത്യങ്ങൾ ചർച്ച ചെയ്തത്. അമീറിന്റെ സമീപകാല മസ്‌കത്ത് സന്ദർശനം, പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി ദോഹയിൽ നടത്തിയ ചർച്ചകൾ എന്നിവ പ്രാദേശിക സുരക്ഷയിൽ നിർണ്ണായകമാണെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ കൂടുതൽ ശക്തമാക്കാനും ശാശ്വത സമാധാനം കൈവരിക്കാനുമുള്ള മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും ക്രിയാത്മകമായി പ്രതികരിക്കുമെന്നും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. സമുദ്ര പാതകളിലൂടെയുള്ള ഊർജ്ജ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ഇത്തരം സമാധാന ശ്രമങ്ങൾ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.
തുർക്കിയിലെ അന്റാലിയ ഡിപ്ലോമസി ഫോറത്തിൽ അമീർ നടത്തിയ ഇടപെടലുകളും പാകിസ്ഥാൻ, തുർക്കി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നയതന്ത്ര വിജയത്തിന്റെ അടയാളങ്ങളാണെന്ന് മന്ത്രിസഭ കൂട്ടിച്ചേർത്തു.
qatar’s leadership has been praised for promoting peace amid ongoing regional conflicts, with the cabinet highlighting the emir’s key mediation efforts. the initiative underscores qatar’s growing role as a diplomatic bridge fostering stability and dialogue in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."