മുതിർന്ന സിപിഎം നേതാവ് ഇ.എൻ മോഹൻദാസ് അന്തരിച്ചു
മലപ്പുറം: മുതിർന്ന സിപിഎം നേതാവ് ഇ.എൻ മോഹൻദാസ് (74) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെതുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇ.എൻ മോഹൻദാസ്.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഏകദേശം 7 വർഷത്തോളം (2018–2025) അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2018-ലാണ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2021-ൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവ് കൂടിയാണ് അദ്ദേഹം.
നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഇ.എൻ മോഹൻദാസ്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് പ്രഥമ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. റെയ്‌ഡ്‌കോ വൈസ് ചെയർമാനായും പ്രവർത്തിച്ചു. ദീർഘകാലം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മണ്ണഴി എയുപി സ്‌കൂൾ അധ്യാപകനായിരുന്നു. 2007ൽ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു. മൃതദേഹം പൊതുദർശനത്തിന് ശേഷം, മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും.
1951 സെപ്‌തംബർ 15ന് ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം പരേതാരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായാണ് ഇ.എൻ മോഹൻദാസിന്റെ ജനനം. ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക). മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ഐടി എൻജീനിയർ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."