ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്
വാഷിങ്ടൺ: ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരേ ചുമത്തിയ അധിക തീരുവ യുഎസ് സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് അവ മറ്റൊരു രീതിയിൽ അടിച്ചേൽപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കംതുടങ്ങിയത്. ഇതിനായുള്ള പുതിയ വ്യാപാര അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. സുപ്രിംകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ അധിക തീരുവ റദ്ദാക്കി പുറപ്പെടുവിച്ച വിധിന്യായത്തിന് ശേഷം നൂറ്കണക്കിന് ബില്യൺ ഡോളർ വരുമാനം നഷ്ടപ്പെട്ടതോടെ, അതു തിരിച്ചുപിടിക്കാനാണ് പുതിയ നീക്കം. ഇതിനായി വ്യത്യസ്ത നിയമങ്ങൾ ഉപയോഗിച്ച് പുതിയി താരിഫുകൾ ചുമത്തുന്നതിനെകുറിച്ചാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഉൽപ്പാദന, വിതരണ സംവിധാനങ്ങളെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക.
1974ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമാണ് നടപടി. ഇത് പുതിയ ഇറക്കുമതി നികുതികളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ പ്രക്രിയയുടെ ഫലം മുൻകൂട്ടി വിലയിരുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, കോടതികളുടെയും മറ്റ് കാര്യങ്ങളുടെയും വ്യതിയാനങ്ങൾ അനുസരിച്ച് ഉപകരണങ്ങൾ മാറിയേക്കാമെന്ന സൂചന ഗ്രീർ നൽകിയിട്ടുണ്ട്. യുഎസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അധിക വ്യാവസായിക ശേഷിയും സർക്കാർ പിന്തുണയും പരിശോധിക്കുമെന്നും ഗ്രീർ പറഞ്ഞു. ഇന്ത്യയെ കൂടാതെ ചൈന, യൂറോപ്യൻ യൂനിയൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, നോർവേ, ഇന്തോനേഷ്യ, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്‌വാൻ, ബംഗ്ലാദേശ്, മെക്സിക്കോ, ജപ്പാൻ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ അന്വേഷണത്തിന് വിധേയമാകും. യുഎസുമായുള്ള സ്ഥിരമായ വ്യാപാര മിച്ചം, സബ്‌സിഡികൾ, തൊഴിലാളികളുടെ വേതനം തുടങ്ങിയ നയങ്ങളും സർക്കാർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."