മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
ദുബൈ : പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഏപ്രിൽ 10 വരെ നടക്കാനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. നേരത്തെ മാറ്റിവെച്ച പരീക്ഷകളും ഇതിൽ ഉൾപ്പെടുമെന്ന് സി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഈ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
യുദ്ധസാഹചര്യത്തിൽ വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദ്ദവും ബുദ്ധിമുട്ടുകളും വിലയിരുത്തിയ ശേഷമാണ് പരീക്ഷകൾ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി നേരത്തെ പലതവണയായി പരീക്ഷകൾ മാറ്റിവെച്ചിരുന്നു. മാർച്ച് 12 മുതൽ 16 വരെയും, മാർച്ച് 9 മുതൽ 11 വരെയുമുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നേരത്തെ മാറ്റിയിരുന്നു. കൂടാതെ ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മാർച്ച് 5, 6 തിയ്യതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിവെച്ചവയിൽ ഉൾപ്പെടുന്നു. തുടർ വിവരങ്ങൾക്കായി വിദ്യാർത്ഥികൾ അതത് സ്കൂളുകളുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
English summary : Indian education board CBSE announced on Sunday, March 15, it would be cancelling all board exams for Class 12 students living in the Middle East amid the ongoing regional situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."