ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നാൽ എന്ത് ചെയ്യണം? നിസ്കാര നിയമങ്ങൾ വ്യക്തമാക്കി യു.എ.ഇ ഫത്‌വ കൗൺസിൽ
അബൂദബി: പെരുന്നാൾ ദിനവും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാൽ എന്ത് ചെയ്യണം എന്ന് വ്യക്തമാക്കി യു.എ.ഇ ഫത്‌വ കൗൺസിൽ. അങ്ങനെ സംഭവിച്ചാൽ പെരുന്നാൾ നമസ്കാരവും ജുമുഅ നമസ്കാരവും അവയുടെ നിർദിഷ്ട സമയങ്ങളിൽ തന്നെ നിർവഹിക്കണമെന്ന് യു.എ.ഇ ഫത്‌വ കൗൺസിൽ അറിയിച്ചു.
പൊതുജനങ്ങളുടെ നിരന്തരമുള്ള സംശയങ്ങൾക്ക് മറുപടിയായാണ് കൗൺസിൽ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്. ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായപ്രകാരം, പെരുന്നാൾ നമസ്കാരം നിർവഹിച്ചതുകൊണ്ട് മാത്രം വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരം ഒഴിവാക്കാൻ കഴിയില്ലെന്ന് ഫത്‌വ കൗൺസിൽ ചൂണ്ടിക്കാട്ടി. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
രണ്ട് നമസ്കാരങ്ങളും നിർബന്ധം: ജുമുഅ നമസ്കാരം ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ കർമ്മങ്ങളിലൊന്നാണ്. അതിലും കുറഞ്ഞ ബാധ്യതയുള്ള മറ്റൊരു നമസ്കാരം നിർവഹിച്ചതുകൊണ്ട് ജുമുഅ ഒഴിവാക്കാനാകില്ലെന്ന് ഖുർആൻ വചനങ്ങളും പ്രവാചകചര്യയും ഉദ്ധരിച്ച് കൗൺസിൽ വ്യക്തമാക്കി.
പ്രവാചകചര്യ:
മുഹമ്മദ് നബി(സ. അ) യുടെ കാലത്ത് ഈ രണ്ട് ദിനങ്ങളും ഒത്തുചേർന്നപ്പോൾ, അദ്ദേഹം ജുമുഅ ഉപേക്ഷിക്കാതെ രണ്ട് നമസ്കാരങ്ങളും നിർവഹിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർക്ക് ജുമുഅ ഒഴിവാക്കി വീടുകളിൽ ളുഹർ നമസ്കാരം നിർവഹിക്കുന്നതിന് ചില പണ്ഡിതർ അനുമതി നൽകിയിട്ടുണ്ട്. അത് പിന്തുടരുന്നവരും തെറ്റുകാരല്ല. എങ്കിലും, ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കുന്നതാണ് കൂടുതൽ ഉത്തമം.
നിയമങ്ങളിൽ വ്യക്തത വന്ന സാഹചര്യത്തിൽ യു.എ.ഇയിലെ പള്ളികളിൽ പതിവ് പോലെ ജുമുഅ നമസ്കാരം നടക്കുമെന്ന് കൗൺസിൽ സ്ഥിരീകരിച്ചു.
റമദാനിലെ അവശേഷിക്കുന്ന ദിനങ്ങളിൽ കൂടുതൽ സൽകർമ്മങ്ങൾ ചെയ്യാനും ആരാധനകളിൽ മുഴുകാനും കൗൺസിൽ ആഹ്വാനം ചെയ്തു. പെരുന്നാൾ ദിനം കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പാവപ്പെട്ടവർക്കും അനാഥർക്കും വിധവകൾക്കും പിന്തുണ നൽകാനുള്ള അവസരമാക്കി മാറ്റാനും കൗൺസിൽ അഭ്യർത്ഥിച്ചു. യു.എ.ഇയുടെയും മുഴുവൻ മുസ്‌ലിം സമൂഹത്തിന്റെയും സുരക്ഷയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.
Summary : The UAE Council For Fatwa has clarified that both Eid and Friday prayers should be performed if they fall on the same day, stating that each prayer should be observed at its prescribed time in line with established religious practice.
In a ruling issued in response to public inquiries, the council said the majority scholarly opinion, and the position adopted in its official guidance, is that Eid prayer does not replace the obligation to attend Friday congregational prayer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."