സംസ്ഥാനത്ത് എന്നും എക്‌സിറ്റ് പോളുകൾ എക്‌സാറ്റ്
കോഴിക്കോട്: സംസ്ഥാനത്ത് എന്നും എക്‌സിറ്റ് പോളുകൾ എക്‌സാറ്റ് ആവുകയാണ് പതിവ്. 2021ലും 2016ലും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം അഭിപ്രായസർവേകളും എക്‌സിറ്റ് പോളുകളും മുൻതൂക്കം പ്രവചിച്ചത്.
2021ൽ 17 അഭിപ്രായസർവേകളും 72 മുതൽ 91 വരെ സീറ്റുകൾ ഇടതിന് ലഭിക്കുമെന്ന് പ്രവചിച്ചു. 11 എക്സിറ്റ് പോളുകൾ എൽ.ഡി.എഫിന് 120 സീറ്റുകൾ വരെ പ്രവചിച്ചപ്പോൾ കിട്ടിയത് 99. ഒരു സർവേ മാത്രം യു.ഡി.എഫിന് 74-80 സീറ്റ് കിട്ടുമെന്ന് പറഞ്ഞു. പൂജ്യം മുതൽ ഏഴുവരെ സീറ്റ് പറഞ്ഞ ബി.ജെ.പിക്ക് ഒന്നും ലഭിച്ചില്ല. വടക്കൻ കേരളത്തിൽ നിന്ന് യു.ഡി.എഫിന് എട്ട് ലഭിച്ചപ്പോൾ ഇടതിന് 24ഉം മധ്യകേരളത്തിൽ നിന്ന് യു.ഡി.എഫിന് 24ഉം ഇടതിന് 31ഉം തെക്കൻ മേഖലയിൽ നിന്ന് യു.ഡി.എഫ് 9, എൽ.ഡി.എഫ് 44 എന്നിങ്ങനെയാണ് സീറ്റുകൾ ലഭിച്ചത്. 2016ലെ എക്‌സിറ്റ് പോളുകളിൽ ഒന്നൊഴികെ എല്ലാം ഇടതിനായിരുന്നു ഭൂരിപക്ഷം പ്രവചിച്ചത്. 91 സീറ്റോടെ അധികാരത്തിൽ വരികയും ചെയ്തു. 72 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വന്ന 2011ൽ ഏഴ് എക്‌സിറ്റ് പോളിൽ രണ്ടെണ്ണത്തിൽ ഇടതിന് ഭരണം പ്രവചിച്ചു. യു.ഡി.എഫിന് 35 മുതൽ 96 വരെ സീറ്റുകളാണ് പറഞ്ഞത്. വടക്ക്, മധ്യ മേഖലകളിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോൾ തെക്ക് ഇടതിനൊപ്പം നിന്നു. ഇടതിന് വടക്ക് 21ഉം മധ്യമേഖലയിൽ 20ഉം സീറ്റ് കിട്ടിയപ്പോൾ യു.ഡി.എഫിന് യഥാക്രമം 27ഉം 24ഉം ലഭിച്ചു. തെക്കൻ കേരളത്തിൽ യു.ഡി.എഫിന് 27ഉം യു.ഡി.എഫിന് 21ഉം ലഭിച്ചു.
2006ൽ ഇടതുമുന്നണിക്ക് 92 മുതൽ 107 സീറ്റുകളും യു.ഡി.എഫിന് 33 മുതൽ 48 വരെ സീറ്റുകളും എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ഇടതുമുന്നണിയാണ് അധികാരത്തിലെത്തിയത്. രണ്ട് മുതൽ അഞ്ചു ശതമാനം വരെ വോട്ട് വ്യത്യാസം അമ്പതിലേറെ സീറ്റുകളുടെ വ്യത്യാസം സൃഷ്ടിക്കുന്ന രീതി ഇപ്പോൾ കേരളത്തിലുണ്ട്. അധികാരത്തിലെത്തുന്നവർക്കാർക്കും ഇപ്പോൾ 50 ശതമാനത്തിലേറെ വോട്ട് നേടാനാവുന്നില്ല. 1960ൽ കോൺഗ്രസ്, പി.എസ്.പി, ലീഗ് സഖ്യം 53.6 ശതമാനവും 1977ൽ കോൺഗ്രസ്, ലീഗ്, സി.പി.ഐ സഖ്യം 52.27 ശതമാനവും വോട്ടും നേടിയിരുന്നു.
2001ൽ 49.4 ശതമാനം വോട്ട് നേടിയ യു.ഡി.എഫിന് 99 സീറ്റ് നേടാനായി. എന്നാൽ, 99 സീറ്റ് കരസ്ഥമാക്കി 2021ൽ അധികാരത്തിലേറിയ ഇടതുമുന്നണിക്ക് 45.4 ശതമാനമേ വോട്ട് ലഭിച്ചുള്ളൂ. മുന്നണികൾ തമ്മിലെ വോട്ട് വ്യത്യാസം ആറ് ശതമാനം വന്നത് 2021ലെ തെരഞ്ഞെടുപ്പിലാണ്. 0.9 ശതമാനം മാത്രം വ്യത്യാസം ഉണ്ടായ 2011ൽ വെറും 72 സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്.
2026ലെ അഭിപ്രായ വോട്ടെടുപ്പുകളിൽ ഇഞ്ചോടിഞ്ച് പോരോട്ടത്തിൽ ഇടതുമുന്നണിക്ക് നേട്ടം പ്രവചിച്ചിരുന്നുവെങ്കിലും എക്‌സിറ്റ് പോൾ പൂർണമായി യു.ഡി.എഫിനെ തുണക്കുന്നു. ഇടതിന് ചുരുങ്ങിയത് 44 സീറ്റും യു.ഡി.എഫിന് 70 സീറ്റുമാണ് പ്രവചിക്കുന്നത്. ഇടതിന് 69 സീറ്റുകൾ വരെ പറയുന്ന എക്‌സിറ്റ് ഫലം യു.ഡി.എഫിന് പറയുന്നത് 94 വരെയാണ്. 2.2 മുതൽ 5വ രെ ശതമാനം വോട്ട് വ്യത്യാസവും പ്രവചിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."