അമേരിക്കയുടെ ഭീഷണി വിലപ്പോകില്ല; തീരുവ വർധിപ്പിച്ചാൽ തിരിച്ചടി ഉറപ്പെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം
ബീജിംഗ്: ഇറാനുമായുള്ള സൈനിക ബന്ധം ആരോപിച്ച് അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ചൈന. യുഎസ് ഭീഷണിയെ പ്രതിരോധ നടപടികളിലൂടെ നേരിടുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാനു സൈനിക പിന്തുണ നൽകുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും ചൈന വ്യക്തമാക്കി.
ഇറാനു സൈനിക സഹായം നൽകുന്നുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വക്താവ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. സൈനിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ രാജ്യം അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വ്യാജ ആരോപണങ്ങളുടെ പേരിൽ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
2025-ൽ 1.2 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് വ്യാപാര മിച്ചം നേടിയ ചൈനയ്ക്ക് നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ തിരിച്ചടിയാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ചിൽ കയറ്റുമതി വളർച്ച വെറും 2.5 ശതമാനമായി ചുരുങ്ങി. 8 ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്താണിത്. ഗ്യാസ് ഇറക്കുമതിയിൽ 10.7 ശതമാനവും ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 2.8 ശതമാനവും കുറവുണ്ടായി.
പ്രതിസന്ധികൾക്കിടയിലും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ കയറ്റുമതിയിൽ വൻ വർധനയുണ്ടായി. ആഗോളതലത്തിൽ എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ബാറ്ററി വാഹനങ്ങളിലേക്ക് മാറുന്നതാണ് ഈ റെക്കോർഡ് വളർച്ചയ്ക്ക് കാരണം.
ഹോർമുസ് കടലിടുക്കിലെ യുഎസ് സൈനിക ഇടപെടലുകൾ മേഖലയിലെ സുരക്ഷ അപകടത്തിലാക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ നടപടികൾ നിരുത്തരവാദപരമാണെന്നും ഇത് നിലവിലുള്ള വെടിനിർത്തൽ കരാറുകളെപ്പോലും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നാല് പോയിന്റ് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. അബൂദബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
സമാധാനപരമായ സഹവർത്തിത്വം, ദേശീയ പരമാധികാരം, അന്താരാഷ്ട്ര നിയമവാഴ്ച എന്നിവയിലൂന്നിയുള്ള സുരക്ഷാ-വികസന ഏകോപനമാണ് ചൈനീസ് പ്രസിഡന്റ് നിർദ്ദേശിച്ചത്. പശ്ചിമേഷ്യയിലെ പിരിമുറുക്കം ആഗോള സാമ്പത്തിക ക്രമത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ചൈനയുടെ അടുത്ത നീക്കങ്ങൾ ലോകം ഉറ്റുനോക്കുകയാണ്.
China has strongly rejected U.S. allegations regarding military ties with Iran, warning of firm countermeasures if new trade tariffs are imposed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."