കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; ഹൈക്കമാൻഡ് ഇടപെടാത്തതിൽ അതൃപ്തി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ആരംഭിച്ച ചർച്ചയിൽ ഹൈക്കമാൻഡ് ഇടപെടാത്തിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് കെ.മുരളീധരൻ പരസ്യമായി രംഗത്തെത്തി.
വിഷയത്തിൽ ഇടെപെടണമെന്നു കാണിച്ച് ബെന്നി ബെഹനാൻ എം.പി. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നേരത്തെ കത്തെഴുതിയിരുന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടാകണമമെന്ന തരത്തിൽ എം.കെ.രാഘവൻ എം.പിയും നേരത്തെ പ്രതികരിച്ചിരുന്നു. ഇതേ അഭിപ്രായാണ് പരസ്യമായി അഭിപ്രായ പ്രകടനത്തിന് തയാറാകാത്ത കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗത്തിനും ഉള്ളത്.
മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകൾ ഹൈക്കമാൻഡ് നിയന്ത്രിക്കാത്തതിൽ അതൃപ്തി പരസ്യമായി പറഞ്ഞ കെ.മുരളീധരൻ, കെ.സുധാകരന്റെ പരസ്യ പ്രതികരണം തള്ളുകയും ചെയ്തു. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. അത് ഖാർഗെയും കണ്ട ആളും അറിഞ്ഞാൽ മതിയല്ലോ. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. ആലോചിക്കാൻ ഇനിയും സമയമുണ്ട്. ടേം വ്യവസ്ഥയൊന്നുമില്ല. തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകും. പ്രതിപക്ഷ നേതാവിനെ സി.പി.എമ്മിന് ആലോചിക്കാമെന്നും, ഞങ്ങളുടെ രണ്ട് ടേം കഴിഞ്ഞുവെന്നും കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പാർലമെന്റിൽ ദേശീയ അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായം കെ.സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു. കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് ഖാർഗെയെ അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. കെ.സിയെപ്പോലെ ചടുലതയുള്ള നേതാവിനെയാണ് കേരളത്തിനാവശ്യമെന്നുമാണ് സുധാകരൻ പറഞ്ഞത്. ഇതിനുകൂടി മറുപടിയെന്ന നിലയിലായിരുന്നു മുരളീധരന്റെ ഇന്നലത്തെ പ്രസ്താവന.
അതേസമയം മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമായി തുടരുകയാണ്. കെ.സി.വേണുഗോപാലിനെയും വി.ഡി.സതീശനെയും രമേശ് ചെന്നിത്തലയെയും പുകഴ്ത്തിക്കൊണ്ടും അവരുടെ മേന്മകൾ അക്കമിട്ടു നിരത്തിക്കൊണ്ടുമുള്ള പോസ്റ്റുകളും എതിരാളികളെ നേരിടുന്ന കമന്റുകളുംകൊണ്ട് സോഷ്യൽ മീഡിയ നിറയുകയാണ്.
വ്യാജ പ്രൊഫൈലുകളിലൂടെയാണ് കൂടുതൽ പ്രചരണം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചക്കെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ എം.എൻ കാരശേരി രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ കുറച്ചുകൂടി മര്യാദ കാണിക്കണമെന്നും ജനാധിപത്യത്തോടും ബഹുജനങ്ങളോടും കുറച്ചുകൂടി വിനയം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെയ് നാലിന് ഫലം വരും. ഭൂരിപക്ഷം കിട്ടിയാൽ മാത്രം വരുന്ന ഒരു പ്രശ്‌നമാണ് ആരാണ് മുഖ്യമന്ത്രി എന്ന്. യു.ഡി.എഫ് വരുമെന്നോ കോൺഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകും എന്നൊക്കെ പ്രതീക്ഷിക്കാൻ അവർക്ക് എല്ലാ അവകാശവും ഉണ്ട്. പക്ഷേ, ജനങ്ങളെ പരിഹസിക്കുന്ന മട്ടിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Following the 2026 Kerala Assembly elections, a heated debate has emerged within the Congress party regarding the potential Chief Minister candidate, even before the official results are due on May 4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."