പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ
കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി നടന്നെന്ന ആരോപണം ജില്ലാ കളക്ടർ തള്ളി. വോട്ടിംഗ് മെഷീനുകൾ (EVM) സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ച മറ്റൊരു മുറിയാണ് തുറന്നതെന്നും കളക്ടർ അറിയിച്ചു.
കളക്ടറുടെ വിശദീകരണം
തിങ്കളാഴ്ച രാവിലെ 11.15-ഓടെ തുറന്നത് സ്ട്രോങ്ങ് റൂമല്ല, മറിച്ച് സീൽ ചെയ്യാത്ത 'മെറ്റീരിയൽ റൂം' ആണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'എൻകോർ' സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അന്തിമമായി അപ്‌ഡേറ്റ് ചെയ്യാനായിരുന്നു ഇത്. പ്രിസൈഡിംഗ് ഓഫീസർമാരുടെ ഡയറിയിലെ വിവരങ്ങൾ ഒത്തുനോക്കുന്നതിനായാണ് രേഖകൾ സൂക്ഷിച്ച മുറി തുറന്നത്.
എൽഡിഎഫ് പ്രതിനിധി എ.കെ. മുഹ്‌സിൻ, യുഡിഎഫ് പ്രതിനിധി ശഹ്‌സാദ് കെ. എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നത്. പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.50-ഓടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തന്നെ മുറി പൂട്ടി.
യുഡിഎഫ് പ്രതിഷേധവും ആരോപണവും
അതേസമയം, വോട്ടിംഗ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം റൂം തുറന്നതിൽ അട്ടിമറി സംശയിച്ച് യുഡിഎഫ് രംഗത്തെത്തി. താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടികൾ പൂർത്തിയായിരുന്നുവെന്നും നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ ആരോപിച്ചു. ഫോം 17 C പ്രകാരമുള്ള വോട്ടർമാരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വിട്ടുപോയത് തിരുത്താനാണ് ഉദ്യോഗസ്ഥർ എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
പരാതിയുമായി സ്ഥാനാർത്ഥികൾ
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമ തഹലിയ ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എന്നാൽ ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്ട്രോങ്ങ് റൂമിൽ പൂർണ്ണ സുരക്ഷിതമാണെന്ന് അധികൃതർ ആവർത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."