മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. അപകടസ്ഥലത്ത് കൂടുതൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള വിപുലമായ പരിശോധന ഇന്ന് രാവിലെ ആരംഭിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിർമ്മാണശാലയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
അപകടസ്ഥലത്ത് ശരീരഭാഗങ്ങൾ ചിതറിക്കിടക്കാൻ സാധ്യതയുള്ളതിനാൽ ഡ്രോൺ പരിശോധനയ്ക്ക് പുറമെയാണ് വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളെ എത്തിച്ചത്. നിലവിൽ 23 ഓളം മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ തിരിച്ചറിയുന്നതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ധർ എത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
മരിച്ചവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞെങ്കിലും ചില മൃതദേഹങ്ങളുടെ കാര്യത്തിൽ അവകാശവാദവുമായി ഒന്നിലധികം കുടുംബങ്ങൾ എത്തിയതോടെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. തിരിച്ചറിഞ്ഞ മൂന്ന് പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യന്റെ മൃതദേഹമെന്ന് കരുതിയത് വിഷ്ണുവിന്റേതാണെന്ന് മറ്റൊരു ബന്ധു അവകാശപ്പെട്ടതോടെ ഈ മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്താൻ കളക്ടർ ഉത്തരവിട്ടു. നിലവിൽ 11 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് മെഡിക്കൽ കോളേജ് സന്ദർശിച്ച് പരുക്കേറ്റവരുടെ വിവരങ്ങൾ തേടും. പാലക്കാട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘവും തൃശ്ശൂരിലെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണവും അപകടസമയത്ത് കൃത്യം എത്രപേർ സ്ഥലത്തുണ്ടായിരുന്നു എന്നതും സംബന്ധിച്ച് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."