വ്യാജ മൗൻജാരോ വേട്ട: വൻ സംഘം പിടിയിൽ; 70 ലക്ഷത്തിന്റെ മരുന്നുകൾ പിടിച്ചെടുത്തു
ന്യൂഡൽഹി: അമിതവണ്ണം കുറയ്ക്കാനുള്ള കുത്തിവെപ്പ് മരുന്നായ മൗൻജാരോയുടെ വ്യാജപതിപ്പ് നിർമ്മിച്ച് വിൽക്കുന്ന സംഘത്തെ ഹരിയാനയിലെ ഗുരുഗ്രാമിൽ പിടികൂടി. പ്രമുഖ യു.എസ് ഫാർമ കമ്പനിയായ എലി ലില്ലി (Eli Lilly) പുറത്തിറക്കുന്ന മരുന്നിന്റെ പേരിൽ നടന്ന തട്ടിപ്പാണ് ഡ്രഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ടാക്സി കാറിൽ നിന്നാണ് വ്യാജ മരുന്നുകളുടെ വലിയ ശേഖരം കണ്ടെത്തിയത്. ടാക്സി ഡ്രൈവറായ ഉത്തർപ്രദേശ് സ്വദേശി മുസമ്മിൽ ഖാനെ ചോദ്യം ചെയ്തതോടെയാണ് മുഖ്യപ്രതിയായ അവി ശർമ്മ (32) വലയിലായത്.
ചൈനയിൽ നിന്ന് എത്തിക്കുന്ന അജ്ഞാത മരുന്നുകളിൽ സാധാരണ വെള്ളം ചേർത്ത് മിശ്രിതമുണ്ടാക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
യഥാർത്ഥ മരുന്നിനെ വെല്ലുന്ന രീതിയിലുള്ള ലേബലുകളും ബാർകോഡുകളും പതിച്ചാണ് ഇവ വിപണിയിലെത്തിക്കുന്നത്. 'ഇന്ത്യ മാർട്ട്' പോലുള്ള ഓൺലൈൻ പോർട്ടലുകൾ വഴിയായിരുന്നു മരുന്നിന്റെ വിതരണം.
പ്രമേഹ നിയന്ത്രണത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മൗൻജാരോയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ച വലിയ പ്രചാരം തട്ടിപ്പുകാർ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതികളിൽ നിന്ന് ഏകദേശം 70 ലക്ഷം രൂപ വിലവരുന്ന വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശ്രദ്ധിക്കുക: അംഗീകൃത ഫാർമസികളിൽ നിന്നല്ലാതെ സോഷ്യൽ മീഡിയ വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ ഇത്തരം കുത്തിവെപ്പ് മരുന്നുകൾ വാങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
Following a tip-off, police intercepted a taxi and seized fake medicines worth approximately ₹70 lakhs. Authorities in Gurugram, Haryana, have busted a major racket manufacturing counterfeit Mounjaro (Tirzepatide), a popular injection used for weight loss and Type 2 diabetes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."