യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം
തിരുവനന്തപുരം: ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ അവതരിപ്പിക്കുമ്പോൾ ഏതൊക്കെ പദ്ധതികളാവും ഇടംപിടിക്കുകയെന്ന ആകാംക്ഷയിൽ സാമ്പത്തിക വിദഗ്ധരും ജനങ്ങളും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചതിനാൽ പദ്ധതി വിഹിതങ്ങളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. എങ്കിലും നിലവിലെ പദ്ധതികളിലും കിഫ്ബിയുടെ പ്രവർത്തനരീതിയിലും മാറ്റമുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിന് പുറത്ത് നിന്നും കടമെടുത്ത് വമ്പൻ പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്(കിഫ്ബി) അഴിച്ചുപണിയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തിന് ലഭിക്കുന്ന ഇന്ധന സെസ്, മോട്ടോർ വാഹന നികുതിയുടെ 50 ശതമാനം എന്നിവ കിഫ്ബിയിലേക്ക് നേരിട്ട് നൽകുകയും അതുവഴി കടമെടുത്ത തുക അതിൽ നിന്ന് തിരിച്ചടയ്ക്കുകയും ചെയ്യുന്ന രീതിക്ക് വ്യത്യാസം വരാനും സാധ്യതയുണ്ട്.
നികുതി പിരിവ് ഊർജിതമാക്കുന്നതിനും ജി.എസ്.ടി നികുതി വിഹിതം കൃത്യമായി പിരിച്ചെടുക്കുന്നതിനും ബജറ്റ് നിർദേശമുണ്ടായേക്കാം. എൽ.ഡി.എഫ് സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതിക്ക് എത്രത്തോളം പരിഗണന നൽകുമെന്നതും പ്രാധാന്യമർഹിക്കുന്നു. പുതിയ അതിവേഗ റെയിൽ പദ്ധതി സംസ്ഥാനത്തുണ്ടാകുമോ എന്നതും ചർച്ചചെയ്യപ്പെടുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ഡി.എയുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായ കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഒന്നാംഘട്ടം നടപ്പായത് സർക്കാരിന് ആശ്വാസമാണ്. സൗജന്യയാത്രയുടെ പരിധി എടുത്തുമാറ്റി കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ നിന്നും ഫാസ്റ്റ് പാസഞ്ചറിലേക്കും ചില ജില്ലകളിൽ സ്വകാര്യ ബസ് സർവിസുകളിലേക്കും വിവിധ ഘട്ടങ്ങളിലായി പദ്ധതി വ്യാപിപ്പിക്കാനും ബജറ്റിൽ നിർദേശമുണ്ടായേക്കും.
പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള മൂന്ന് വാഗ്ദാനങ്ങളാണ് സർക്കാർ അധികാരമേറ്റപ്പോൾ നടപ്പാക്കിയത്. അതിൽ സാമ്പത്തികമായി ചെലവ് വരുന്നത് സ്ത്രീകളുടെ സൗജന്യയാത്രയും പുതുതായി തുടങ്ങിയ വയോജന വകുപ്പുമാണ്. നിലവിൽ ക്ഷേമപെൻഷൻ 2,000 രൂപയിൽ നിന്നും 3,000 രൂപയാക്കുമെന്നാണ് തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിൽ എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതും ശ്രദ്ധേയമാണ്. പൊതുജനത്തെ കൈയിലെടുക്കുന്ന ജനപ്രിയ പദ്ധതികൾ ഉൾക്കൊള്ളുന്ന ജനക്ഷേമ ബജറ്റാകും വി.ഡി സതീശന്റെ കന്നി ബജറ്റെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."