സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗില്ല; നിലവിലുള്ളത് സാങ്കേതിക തടസ്സമെന്ന് വൈദ്യുതി മന്ത്രി
പാലക്കാട്: കേരളത്തിൽ നിലവിൽ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. അമിത ഉപഭോഗം മൂലം ട്രാൻസ്‌ഫോർമറുകളിൽ ഓവർലോഡ് ഉണ്ടാകുന്നത് കാരണമാണ് പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെടുന്നത് (ട്രിപ്പിംഗ്). ഇത് ലോഡ്ഷെഡ്ഡിംഗ് ആയി തെറ്റിദ്ധരിക്കേണ്ടതില്ലെന്നും മന്ത്രി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ട്രാൻസ്‌ഫോർമറിനും നിശ്ചിത കപ്പാസിറ്റി ഉണ്ട്. അതിലധികം വൈദ്യുതി ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സിസ്റ്റം താനേ ഓഫാകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുന്നതിനായി റെഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കും. നിരക്ക് വർദ്ധനയില്ലാതെ തന്നെ അധിക വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കെ.എസ്.ഇ.ബി ബോർഡ് നിലവിൽ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
"ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. അമിത ഉപഭോഗം കുറയ്ക്കുന്നത് വഴി ട്രാൻസ്‌ഫോർമറുകളിലെ ലോഡ് കുറയ്ക്കാനും വൈദ്യുതി തടസ്സമില്ലാതെ വിതരണം ചെയ്യാനും സാധിക്കും." എന്നും മന്ത്രി പറഞ്ഞു.
അതേസമയം കടുത്ത വേനലിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബി അപേക്ഷയിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനം നീട്ടി. കമ്മിഷൻ ആവശ്യപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ നൽകാൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചു.
എന്നാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മുൻകൂർ അനുമതിയില്ലാതെ വൈദ്യുതി വാങ്ങാൻ ബോർഡിന് താൽക്കാലിക അനുമതി നൽകിയിട്ടുണ്ട്. ഇത് ബോർഡിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കില്ല. കൊടുംചൂടിൽ വൈദ്യുതി ഉപയോഗം റെക്കോഡുകൾ ഭേദിക്കുമ്പോൾ പുറത്തുനിന്ന് വൻവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ് ബോർഡ്.
അതേസമയം കേരളം മുമ്പെങ്ങുമില്ലാത്തവിധം വെന്തുരുകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിത ലോഡ്‌ഷെഡിങ് വ്യാപകമായി. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന ഇടങ്ങളിൽ 'ലോഡ് റെസ്ട്രിക്ഷൻ' എന്ന പേരിൽ 15 മിനുട്ട് മുതൽ അരമണിക്കൂർ വരെ ഫീഡറുകൾ ഓഫ് ചെയ്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നഗര-ഗ്രാമ ഭേദമില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ കൊടുംചൂടിൽ ജനജീവിതം ദുസ്സഹമായി.
Electricity Minister K. Krishnankutty clarified that there is no undeclared load shedding in Kerala. He explained that current power interruptions are due to technical tripping caused by overloading transformers beyond their capacity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."