ബംഗാളിൽ മമതയുടെ കോട്ട കാക്കുന്നത് ഈ ആറ് മുസ്ലിം ഭൂരിപക്ഷ ജില്ലകള്‍
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ കരുത്തിന്റെ ആണിക്കല്ലായി പശ്ചിമ ബംഗാളിലെ ആറ് മുസ്ലിം ഭൂരിപക്ഷ ജില്ലകള്‍. മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര്‍ ദിനാജ്പൂര്‍, സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, ബിര്‍ഭൂം എന്നീ ജില്ലകളാണ് തൃണമൂലിന്റെ വിജയങ്ങളില്‍ നിര്‍ണ്ണായകമാകുന്നത്. ബംഗാള്‍ നിയമസഭയിലെ ആകെയുള്ള 294 സീറ്റുകളില്‍ 118 എണ്ണവും (ഏകദേശം 40 ശതമാനം) ഈ ആറ് ജില്ലകളിലായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആകെ നേടിയ 215 സീറ്റുകളില്‍ 103 എണ്ണവും (48 ശതമാനം) ഈ ജില്ലകളില്‍ നിന്നായിരുന്നു. ഇതില്‍ മുര്‍ഷിദാബാദ് (66.27% മുസ്ലിം ജനസംഖ്യ), മാള്‍ഡ (51.27%), ഉത്തര്‍ ദിനാജ്പൂര്‍ (49.92%) തുടങ്ങിയ ജില്ലകള്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ബി.ജെ.പിക്ക് ഈ മേഖലകളില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
മൂന്ന് പതിറ്റാണ്ടിലേറെ ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന ഈ മേഖലകള്‍ 2011ഓടെയാണ് മമത ബാനര്‍ജിക്കൊപ്പം നിലയുറപ്പിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലുണ്ടായ അതൃപ്തിയും നന്ദിഗ്രാം, സിംഗൂര്‍ ഭൂമി ഏറ്റെടുക്കല്‍ സമരങ്ങളുമാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്.
അധികാരത്തിലെത്തിയ ശേഷം മമത സര്‍ക്കാര്‍ നടപ്പാക്കിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ മേഖലകളിലെ പാര്‍ട്ടി സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. പൗരത്വ വിഷയങ്ങളില്‍ തൃണമൂല്‍ സ്വീകരിച്ച കടുത്ത നിലപാടുകളും ന്യൂനപക്ഷങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു. അതേസമയം, ബംഗാളിലെ എസ്.ഐ.ആറില്‍ വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും ഈ ജില്ലകളില്നിന്നുള്ളവതാണെന്ന കണക്ക് തൃണമൂലിന്റെ സാധ്യതകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."