സി.പി.എമ്മിനു തലവേദനയായി കണ്ണൂരിലെ സ്വർണം പൊട്ടിക്കൽ സംഘവും
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിൽ നേതൃത്വത്തിനെതിരേ അണികൾ രൂക്ഷവിമർശനം തുടരുന്നതിനിടെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സ്വർണം പൊട്ടിക്കൽ വിവാദവും. കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തെ സ്വർണം പൊട്ടിക്കൽ സംഘത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ അറസ്റ്റിലായതോടെയാണ് കണ്ണൂരിലെ സി.പി.എമ്മിനെതിരേ അതിരൂക്ഷ വിമർശനമുയരുന്നത്.
ഇതേത്തുടർന്ന് പേരാവൂർ ഏരിയാ കമ്മിറ്റിക്കു കീഴിലെ മുഴക്കുന്ന് ലോക്കലിലെ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി വി. ശരത്തിനെ കഴിഞ്ഞദിവസം സി.പി.എം ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു.
സ്വർണം പൊട്ടിക്കാനുള്ള നീക്കത്തിനിടെ ശരത് ഉൾപ്പെടെ 14 പേരെയാണ് കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിന് സമീപം പൊലിസ് പിടികൂടിയത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സി.പി.എം സൈബർ പോരാളികളുടെ വേഷമണിഞ്ഞവരായിരുന്നു സ്വർണം പൊട്ടിക്കൽ സംഘത്തെ നയിച്ചത്. പൊലിസിനെ നോക്കുകുത്തിയാക്കിയായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ പ്രവർത്തനങ്ങൾ. ഭരണം മാറിയതോടെ സി.പി.എമ്മിനെ മറയാക്കി നടക്കുന്ന ക്വട്ടേഷൻ-സ്വർണം പൊട്ടിക്കൽ സംഘങ്ങൾ പണി മതിയാക്കുമെന്നായിരുന്നു പൊലിസിന്റെ കണക്കുകൂട്ടൽ. എന്നാൽ പഴയ സംഘാംഗങ്ങളിൽ ചിലർ നേതൃത്വത്തിലേക്കു വരുകയും അവർക്കു കീഴിൽ പുതിയ ഗുണ്ടാസംഘം സജീവമാകുന്നെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
കഴിഞ്ഞദിവസം കരിപ്പൂരിൽ പിടിയിലായ 14ൽ 10 പേരും കണ്ണൂർ ജില്ലക്കാരാണ്. പാർട്ടി പ്രവർത്തകരോ അനുഭാവികളോ ആണ് ഇതിൽ പലരും. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പാർട്ടിയെ മറയാക്കുകയാണ് ഇവരെന്ന് പൊലിസ് പറയുന്നു.
സ്വർണവിലയിലെ വൻ കുതിപ്പാണ് പൊട്ടിക്കൽ സംഘത്തിൽ ആളുകൂടാൻ കാരണം. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ട സംഘമാണ് കഴിഞ്ഞദിവസം കരിപ്പൂർ പൊലിസിന്റെ വലയിലായത്.
സഊദിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികൾ കരിപ്പൂരിൽ എത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിലും ആഗമന ടെർമിനലിലും നിലയുറപ്പിച്ച ചിലരെ ചോദ്യം ചെയ്തതോടെയാണ് പൊട്ടിക്കൽസംഘം പിടിയിലായത്. സ്വർണം പൊട്ടിക്കൽ കേസിൽ പ്രതിപ്പട്ടികയിലുള്ള അർജുൻ ആയങ്കി ക്കു പാർട്ടിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴാണ് ബ്രാഞ്ച് സെക്രട്ടറി തന്നെ സ്വർണം പൊട്ടിക്കൽ കേസിൽ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."