'ഒന്നിച്ചു കഴിഞ്ഞു, ഒരു കുട്ടിയുമായി, അതിന് ശേഷം ബലാത്സംഗ പരാതിയോ' ചോദ്യമുയര്‍ത്തി സുപ്രിം കോടതി; ലിവിങ്-ടുഗദര്‍ ബന്ധങ്ങള്‍ തകരുന്നത് ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നും കോടതി
ന്യൂഡല്‍ഹി: ലിവ്-ഇന്‍ ബന്ധത്തില്‍ നിന്ന് പുറത്തുപോകുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ലെന്ന് സുപ്രിം കോടതി. വിവാഹ കരാറിന്റെ അഭാവത്തില്‍ അത്തരം ബന്ധങ്ങളിലെ അപകടസാധ്യതകളും കോടതി ചൂണ്ടിക്കാണിച്ചു.
'ഇതൊരു ലിവ്-ഇന്‍ ബന്ധമാണ്. വിവാഹം കഴിക്കാതെ തന്നെ അവര്‍ക്ക് ഒരു കുട്ടി ജനിച്ചു, ഇപ്പോള്‍ അവര്‍ ബലാത്സംഗവും ആക്രമണവും പറയുന്നു. ഇതെന്താണ്?' സമ്മതപ്രകാരമുള്ള ബന്ധം ലൈംഗികാതിക്രമ ആരോപണത്തിലേക്ക് എങ്ങനെ നയിക്കുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.
വിവാഹത്തിന്റെ വ്യാജ കാരണം പറഞ്ഞ് ഒരു പുരുഷന്‍ തന്നെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു സ്ത്രീ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ നിരീക്ഷണം. പരസ്പര സമ്മതത്തോടെയുള്ള ലിവ്-ഇന്‍ ബന്ധങ്ങളും ക്രിമിനല്‍ ലൈംഗിക കുറ്റകൃത്യങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും കോടതി ഊന്നിപ്പറഞ്ഞു.
ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും 'ഇരയെ അപമാനിക്കല്‍' എന്ന് വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ സമ്മതത്തിന്റെ സ്വഭാവവും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സമ്മതപ്രകാരമുള്ള ബന്ധമുള്ളപ്പോള്‍ കുറ്റകൃത്യത്തിന്റെ ചോദ്യം എവിടെയാണ്?' അദ്ദേഹം ചോദിച്ചു. വിവാഹം കഴിക്കാതെ വര്‍ഷങ്ങളോളം ഒന്നിച്ചു താമസിക്കുകയും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടാവുകയും ചെയ്ത ശേഷം ബലാത്സംഗം, മര്‍ദനം എന്നീ പരാതികളുമായി വരുന്നതിനേയും കോടതി ചോദ്യം ചെയ്തു.
വിവാഹം എന്ന നിയമപരമായ കെട്ടുറപ്പില്ലാതെ ഒന്നിച്ചു താമസിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ സ്വാഭാവികമായും ചില അപകടസാധ്യതകള്‍ ഉണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.
എന്നാല്‍, ഹരജിക്കാരിക്ക് 18 വയസ്സുള്ളപ്പോഴാണ് കുറ്റാരോപിതന്‍ വിവാഹ വാഗ്ദാനം നല്‍കി ഒപ്പം കൂട്ടിയതെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത് തന്നെ ഇയാള്‍ക്ക് മറ്റ് നാല് ഭാര്യമാരുണ്ടായിരുന്നുവെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നുവെന്നും സമാനമായ രീതിയില്‍ ഇയാള്‍ മറ്റ് സ്ത്രീകളെയും കബളിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ ആരോപിച്ചു.
എങ്കില്‍ വിവാഹം കഴിക്കുന്നതിന് മുമ്പേ എന്തിനാണ് ആ പുരുഷനോടൊപ്പം താമസിക്കാനും കുട്ടിക്ക് ജന്മം നല്‍കാനും തീരുമാനിച്ചതെന്ന് കോടതി തിരിച്ചുചോദിച്ചു. മറ്റ് കേസുകളെക്കുറിച്ചല്ല, ഹരജിക്കാരിയുടെ കേസിലെ വസ്തുതകളെക്കുറിച്ചാണ് കോടതിക്ക് ആശങ്കയെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
ഹരജിക്കാരിയോട് സഹതപിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. കുട്ടിയുടെ സംരക്ഷണത്തിനായി അവര്‍ക്ക് നിയമത്തെ സമീപിക്കാമെന്നും കോടതി അറിയിച്ചു. മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഇരുഭാഗത്തോടും കോടതി നിര്‍ദേശിച്ചു.
the supreme court raises questions over a rape complaint following a live-in relationship, stating that relationship breakdowns cannot be treated as a criminal offence.
seo tags:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."