രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ എ.ജി. പേരറിവാളൻ ഇനി അഭിഭാഷകൻ; തമിഴ്നാട് ബാർ കൗൺസിലിൽ എൻറോൾ ചെയ്തു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 31 വർഷത്തെ ജയിൽവാസം അനുഭവിച്ച എ.ജി. പേരറിവാളൻ അഭിഭാഷകനാകുന്നു. തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കും. തിങ്കളാഴ്ച നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗികമായി എൻറോൾ ചെയ്തത്.
1991-ൽ ശ്രീപെരുമ്പത്തൂരിൽ നടന്ന രാജീവ് ഗാന്ധി വധക്കേസിൽ 19-ാം വയസ്സിലായിരുന്നു പേരറിവാളനെ പൊലിസ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമ്മാണത്തിനായി ഒൻപത് വോൾട്ട് ബാറ്ററി വാങ്ങി നൽകി എന്നതായിരുന്നു കുറ്റം. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2022-ലാണ് സുപ്രിം കോടതി ഭരണഘടനാപരമായ സവിശേഷ അധികാരം (Article 142) ഉപയോഗിച്ച് ഇദ്ദേഹത്തെ മോചിപ്പിച്ചത്.
ജയിൽ വാസത്തിനിടെയായിരുന്നു പേരറിവാളൻ തന്റെ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം, 2025-ൽ ഓൾ ഇന്ത്യ ബാർ പരീക്ഷയും (AIBE) ഉന്നത വിജയത്തോടെ പാസായി.
തന്റെ ജീവിതത്തിലെ ദീർഘമായ നിയമപോരാട്ടമാണ് നിയമപഠനത്തിലേക്ക് തന്നെ നയിച്ചതെന്ന് പേരറിവാളൻ പ്രതികരിച്ചു. അന്യായമായി തടവിൽ കഴിയുന്നവരെയും നിയമസഹായം ആവശ്യമുള്ള പാവപ്പെട്ടവരെയും സഹായിക്കാനായിരിക്കും മുൻഗണന, എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മകന്റെ മോചനത്തിനായി നീണ്ട മൂന്ന് പതിറ്റാണ്ട് കാലം പോരാട്ടം നയിച്ച അമ്മ അർപുതം അമ്മാളിന്റെ സാന്നിധ്യത്തിലായിരുന്നു എൻറോൾമെന്റ് ചടങ്ങുകൾ നടന്നത്. മകന്റെ പുതിയ ചുവടുവെപ്പ് വലിയ അഭിമാനമാണെന്ന് അർപുതം അമ്മാൾ മാധ്യമങ്ങളോട് പങ്കുവെച്ചു.
After spending 31 years in prison, A.G. Perarivalan, a convict in the Rajiv Gandhi assassination case, has officially enrolled as an advocate with the Tamil Nadu and Puducherry Bar Council.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."