തമിഴ്നാട്ടിൽ സ്റ്റാലിന് ഭരണത്തുടർച്ച; അണ്ണാ ഡി.എം.കെയ്ക്ക് വൻ തിരിച്ചടി, രാഷ്ട്രീയത്തിൽ കരുത്തറിയിച്ച് വിജയ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കരുത്ത് ചോരുന്നില്ലെന്ന് സൂചന നൽകി എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം അധികാരം നിലനിർത്തുമെന്നും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ വലിയ തകർച്ച നേരിടുമെന്നുമാണ് വിവിധ സർവേ ഏജൻസികൾ പ്രവചിക്കുന്നത്. അതേസമയം, കന്നിയങ്കത്തിനിറങ്ങിയ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) നിർണ്ണായക സ്വാധീനമായി മാറുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന മാന്ത്രിക സംഖ്യ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മുന്നണി അനായാസം മറികടക്കുമെന്ന് മൂന്ന് പ്രധാന ഏജൻസികളും ഐകകണ്ഠ്യേന പ്രവചിക്കുന്നത്.
പീപ്പിൾസ് പൾസ് & പി-മാർക്ക് സർവേ പ്രകാരം ഡി.എം.കെ സഖ്യം 125 മുതൽ 145 സീറ്റുകൾ വരെ നേടി വൻ വിജയം കൈവരിക്കുമെന്ന് ഇവർ പ്രവചിക്കുന്നു. ഡി.എം.കെ സഖ്യത്തിന് 122-132 സീറ്റുകൾ ലഭിക്കുമെന്നാണ് മാട്രിസ് കണക്കുകൂട്ടുന്നത്.
| ഏജൻസി | ഡി.എം.കെ | അണ്ണാ ഡി.എം.കെ | ടി.വി.കെ (വിജയ്) | മറ്റുള്ളവർ |
| പി-മാർക്ക് | 125 - 145 | 65 - 85 | 16 - 26 | - |
| പീപ്പിൾസ് പൾസ് | 125 - 145 | 65 - 80 | 18 - 24 | - |
| മാട്രിസ് | 122 - 132 | 87 - 100 | 10 - 12 | 0 - 6 |
തിളക്കമാർന്ന തുടക്കവുമായി വിജയ്
തമിഴ് രാഷ്ട്രീയത്തിലെ പുതിയ കരുത്തായി വിജയ് മാറുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. ആദ്യ അങ്കത്തിൽ തന്നെ ഇരുപതോളം സീറ്റുകൾ വരെ നേടാൻ ടി.വി.കെയ്ക്ക് സാധിച്ചേക്കും. പി-മാർക്ക്: 16-26 സീറ്റുകൾ, പീപ്പിൾസ് പൾസ്: 18-24 സീറ്റുകൾ, മാട്രിസ്: 10-12 സീറ്റുകൾ എന്നിവയാണ് ടി.വി.കെയ്ക്ക് ലഭിക്കുന്ന സൂചനകൾ
അണ്ണാ ഡി.എം.കെ സഖ്യത്തിന് വലിയ തിരിച്ചടിയാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 65 മുതൽ 100 വരെ സീറ്റുകളിൽ അവർ ഒതുങ്ങുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഭരണവിരുദ്ധ വികാരത്തെക്കാൾ സ്റ്റാലിന്റെ ജനപ്രീതിയും ജനക്ഷേമ പദ്ധതികളും ഡി.എം.കെയ്ക്ക് തുണയാകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."