തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 20,000 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല; ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ വീണ്ടും അവസരം നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിഷയത്തിൽ ഉടനടി ഇടപെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ട് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പ് ഹരജിയിലൂടെയാണ് ഉന്നയിക്കേണ്ടതെന്നും, റിട്ട് ഹരജി ഇതിന് പരിഹാരമല്ലെന്നും ജസ്റ്റിസ് എൻ. നഗരേഷ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്ന ഘട്ടത്തിൽ വോട്ടിംഗിനായി പ്രത്യേക നിർദ്ദേശം നൽകുന്നത് പ്രായോഗികമല്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഏകദേശം 20,000-ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നായിരുന്നു കേരള എൻ.ജി.ഒ യൂണിയൻ അടക്കമുള്ള സംഘടനകളുടെ വാദം.
അതേസമയം വോട്ട് ചെയ്യാൻ കഴിയാത്തതിന് കാരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു.
ഹരജി നൽകിയവരിൽ ചിലർ കൃത്യസമയത്ത് അപേക്ഷാ ഫോമുകൾ സമർപ്പിച്ചിരുന്നില്ല എന്നും മറ്റൊരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ തയ്യാറായില്ലയെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തവർക്ക് വീണ്ടും അവസരം നൽകുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കമ്മിഷൻ വാദിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഈ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി കമ്മിഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ഉറപ്പാക്കേണ്ടത് കമ്മിഷന്റെ ഉത്തരവാദിത്തമാണെന്നും, ഇത്രയധികം പേർക്ക് വോട്ട് നിഷേധിക്കപ്പെട്ടത് നിർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എങ്കിലും, നിയമപരമായ സാങ്കേതികതകൾ ചൂണ്ടിക്കാട്ടി ഇപ്പോൾ നൽകിയ ഹരജികളിൽ അനുകൂലമായ വിധി പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല. ഇതോടെ പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കാത്ത പതിനായിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനാവില്ലെന്ന് ഉറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."