യുഎഇയിൽ വൻ ആയുധവേട്ട: 15 മില്യൺ ഡോളറിന്റെ ആയുധക്കടത്ത് തകർത്തു; 13 പേർ പിടിയിൽ
അബുദബി: യുഎഇ വഴി സുഡാനിലെ പോർട്ട് സുഡാനിലേക്ക് 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) മൂല്യം വരുന്ന സൈനിക സാമഗ്രികൾ കടത്താനുള്ള ഗൂഢാലോചന തകർത്ത് സുരക്ഷാ സേന. സംഭവത്തിൽ 13 വ്യക്തികളെയും ആറ് കമ്പനികളെയും യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി അബുദബി ഫെഡറൽ അപ്പീൽ കോടതിയിലേക്ക് വിചാരണയ്ക്കായി റഫർ ചെയ്തു. നിയമവിരുദ്ധമായ ആയുധക്കടത്ത്, വ്യാജരേഖകൾ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിയമങ്ങൾ ലംഘിച്ച് യുഎഇയിലൂടെ വെടിക്കോപ്പുകൾ കടത്താനുള്ള നീക്കം പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് കണ്ടെത്തിയത്. വാണിജ്യ-സാമ്പത്തിക ഇടപാടുകളുടെ മറവിൽ നിയമവിരുദ്ധ സ്വഭാവം ഒളിപ്പിച്ചുവെക്കാൻ രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതിയാണ് പ്രതികൾ ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കലാഷ്‌നിക്കോവ് റൈഫിളുകൾ, മെഷീൻ ഗണ്ണുകൾ, ഗ്രനേഡുകൾ എന്നിവയുടെ വിതരണവുമായി ബന്ധപ്പെട്ട 13 മില്യൺ ഡോളറിന്റെ കരാറായിരുന്നു ആദ്യത്തേത്. ഇതിന്റെ മറവിൽ യുഎഇയിലെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വൻതുക കമ്മീഷനായി കൈപ്പറ്റിയെന്നും ആരോപണമുണ്ട്.
രണ്ടാമത്തെ ഇടപാടിലൂടെ രണ്ട് മില്യൺ ഡോളറിലധികം വിലവരുന്ന അധിക വെടിക്കോപ്പുകൾ വാങ്ങുകയും അവ സ്വകാര്യ വിമാനം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യത്തേക്ക് എത്തിക്കുകയും ചെയ്തു. ഏകദേശം അഞ്ച് ദശലക്ഷം റൗണ്ട് 'ഗോറിയുനോവ്' വെടിക്കോപ്പുകൾ കടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ ഷിപ്പ്‌മെന്റ് കൃത്യസമയത്ത് ട്രാക്ക് ചെയ്ത സുരക്ഷാ അധികൃതർ ഇത് തടയുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടിച്ചെടുത്ത സാമ്പത്തിക രേഖകൾ, ബാങ്ക് ട്രാൻസ്ഫർ വിവരങ്ങൾ, ഡിജിറ്റൽ ആശയവിനിമയങ്ങൾ, പ്രതികളുടെ മൊഴികൾ എന്നിവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. യുഎഇയോ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെയോ നിയമവിരുദ്ധ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും ദേശീയ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ചയില്ലാത്ത ചുവപ്പ് രേഖയാണെന്നും അറ്റോർണി ജനറൽ പ്രസ്താവനയിൽ വ്യക്തമാക്കി. റാഷിദ് ഉമർ അബ്ദുൾ ഖാദിർ അലി ഉൾപ്പെടെയുള്ള 13 വ്യക്തികളും റാഷ്ഡ് ഒമർ ബ്രോക്കറേജ് ഉൾപ്പെടെയുള്ള ആറ് സ്ഥാപനങ്ങളുമാണ് കേസിൽ വിചാരണ നേരിടുന്നത്.
uae authorities have dismantled a major arms smuggling network worth $15 million, leading to the arrest of 13 suspects. officials say the operation reflects the country’s continued crackdown on illegal weapons trafficking and organized crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."