വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി
ഭോപ്പാൽ: വിവാഹ മണ്ഡപത്തിൽ വരന് പൂമാല ചാർത്തേണ്ട നിമിഷം, സദസ്സിലിരുന്ന കാമുകന്റെ കഴുത്തിലേക്ക് മാലയിട്ട് വധു. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ പരാസിയയിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏപ്രിൽ 22-ന് നടന്ന വിവാഹച്ചടങ്ങിനിടെയുണ്ടായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവം ഇങ്ങനെ
വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വരനും സംഘവും വധുവിന്റെ വീട്ടിലെത്തിയിരുന്നു. വധൂവരന്മാർ പരസ്പരം മാല ചാർത്തുന്ന 'ജയ്മാല' ചടങ്ങിനായി ഇരുവരും വേദിയിലെത്തി. ബന്ധുക്കൾ വധുവിന് മാല കൈമാറി വരന്റെ കഴുത്തിലിടാൻ നിർദ്ദേശിച്ചു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വധു വേദിയിൽ നിന്നും സദസ്സിലേക്ക് ഓടിയിറങ്ങുകയും അവിടെയുണ്ടായിരുന്ന തന്റെ കാമുകന്റെ കഴുത്തിൽ മാല ചാർത്തുകയുമായിരുന്നു.
പിന്നാലെ കൂട്ടത്തല്ലും തർക്കവും
അപ്രതീക്ഷിതമായ ഈ നീക്കം വിവാഹത്തിനെത്തിയ ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ സ്തംഭിപ്പിച്ചു. വധുവിന്റെ പ്രവൃത്തിക്ക് പിന്നാലെ ഇരുവിഭാഗം ബന്ധുക്കളും തമ്മിൽ രൂക്ഷമായ വാഗ്വാദവും കയ്യാങ്കളിയും ഉണ്ടായി. പ്രകോപിതരായ വധുവിന്റെ വീട്ടുകാർ യുവാവിനെ മർദ്ദിക്കുകയും സ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ, കാമുകനെ പുറത്താക്കിയതോടെ താൻ ഈ വിവാഹത്തിന് തയ്യാറല്ലെന്ന് വധു ഉറപ്പിച്ചു പറഞ്ഞു. ഇതോടെ വിവാഹച്ചടങ്ങുകൾ പാതിവഴിയിൽ ഉപേക്ഷിച്ചു.
പൊലിസിന്റെ നടപടി
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയെങ്കിലും നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി. വധുവിനും യുവാവിനും പ്രായപൂർത്തിയായതിനാൽ അവരുടെ വ്യക്തിപരമായ തീരുമാനമാണിതെന്ന് പൊലിസ് അറിയിച്ചു.സംഭവത്തിൽ വരന്റെ ഭാഗത്തുനിന്ന് പൊലിസിൽ പരാതി നൽകിയിട്ടില്ല.വധുവിനോ യുവാവിനോ ഭാവിയിൽ എന്ത് സംഭവിച്ചാലും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് വരന്റെ കുടുംബം പൊലിസിന് എഴുതി നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ വധു മാലയുമായി സദസ്സിലേക്ക് ഓടിയിറങ്ങുന്നതും പിന്നാലെ ബഹളമുണ്ടാകുന്നതും വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."