ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാൻ അവസരം നൽകുന്നു. ഒരേ സമയം രണ്ട് റഗുലർ ഡിഗ്രികൾക്ക് പഠിക്കാമെന്നതാണ് പ്രത്യേകത. കാലിക്കറ്റ് സർവകലാശാല ഈ വർഷം മുതൽ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരത്തിന്റെ പശ്ചാത്തലത്തിൽ, സർവകലാശാലക്ക് കീഴിലുള്ള നിരവധി കോളജുകൾ മോർണിങ്–ഈവനിങ് ഷിഫ്റ്റ് സംവിധാനത്തിലേക്ക് മാറാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഇതോടെ ഒരു വിദ്യാർഥിക്ക് രാവിലെ ഒരു കോളേജിലും വൈകീട്ട് മറ്റൊരു കോളജിലും പഠിച്ച് നിശ്ചിത കാലയളവിനുള്ളിൽ രണ്ട് ബിരുദങ്ങൾ സ്വന്തമാക്കാൻ സാധിക്കും. സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അക്കാദമിക് കൗൺസിൽ ഇരട്ട ബിരുദം ആരംഭിക്കാൻ തീരുമാനിച്ചത്.
ഇരട്ട ബിരുദം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡോ. പി. റഷീദ് അഹമ്മദ് കൺവീനറായ മോണിറ്ററിങ് കമ്മിറ്റിയും അക്കാദമിക് കൗൺസിൽ രൂപീകരിച്ചിരുന്നു. രണ്ട് ഡിഗ്രികൾ ഒരുമിച്ച് പഠിക്കുമ്പോൾ വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി ഒരേപോലെയുള്ള പേപ്പറുകൾ (Common papers) രണ്ട് പ്രാവശ്യം എഴുതേണ്ടതില്ല എന്ന നിർദേശവും കാലിക്കറ്റ് സർവകലാശാല മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന് യു.ജി.സിയുടെ അംഗീകാരം തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."