'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല'; വ്യക്തികേന്ദ്രീകൃത നിലപാടുകൾ തിരുത്തണം: പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി
തിരുവനന്തപുരം: എൽഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി. വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെയുള്ള ജനവിധിയാണിതെന്ന് ബിനീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. "ഞാൻ" എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
"കോടിയേരിയെ പോലൊരു സെക്രട്ടറിയെ കിട്ടില്ല"
പാർട്ടി പ്രവർത്തകർക്കിടയിൽ പ്രചരിക്കുന്ന ഒരു വാചകം ഉദ്ധരിച്ചുകൊണ്ടാണ് ബിനീഷ് കുറിപ്പ് പങ്കുവെച്ചത്.
"പാർട്ടിക്ക് പിണറായിയെപ്പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം, പക്ഷേ കോടിയേരിയെപ്പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങൾ നികത്താനാവില്ല." - സഖാക്കൾ പങ്കുവെച്ച വാചകം ബിനീഷ് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
ഇത് പാർട്ടിക്കെതിരെയുള്ള ജനവിധിയായി കാണാനാവില്ലെന്ന് ബിനീഷ് നിരീക്ഷിച്ചു. പരമ്പരാഗതമായി ഇടതുകോട്ടകളായ മണ്ഡലങ്ങളിൽ പോലും വോട്ട് ചോർന്നത് വ്യക്തിപരമായ തെറ്റുകൾ തിരുത്തണമെന്ന മനോഭാവത്തോടെ ജനങ്ങളും പാർട്ടി അനുഭാവികളും വോട്ട് ചെയ്തതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമിതാഹ്ലാദമോ നിരാശയോ വേണ്ട
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതികളെക്കുറിച്ചും ബിനീഷ് കുറിപ്പിൽ ഓർമ്മിപ്പിച്ചു.വിജയിച്ചാൽ അമിതാഹ്ലാദമോ തോറ്റാൽ നിരാശയോ കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടാകാൻ പാടില്ല.തിരഞ്ഞെടുപ്പ് എന്നത് മറ്റൊരു രാഷ്ട്രീയ സമരം പോലെ മാത്രമാണ്.അനീതിക്കും ചൂഷണത്തിനുമെതിരായ നിരന്തര പോരാട്ടമാണ് കമ്മ്യൂണിസ്റ്റ് ദൗത്യം.
വിനയത്തോടെ തിരിച്ചു വരണം
ജനവിധി വിനയത്തോടെ അംഗീകരിക്കണമെന്ന് ബിനീഷ് ആഹ്വാനം ചെയ്തു. ജനങ്ങൾക്കൊപ്പം നിന്ന് തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ട് പോകും. ജനവിശ്വാസം വീണ്ടെടുത്ത് ഇടതുപക്ഷം തിരിച്ചു വരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ പാർട്ടിക്ക് അകത്തും പുറത്തും വിമർശനം ഉയരുന്നതിനിടെ ബിനീഷ് കോടിയേരിയുടെ ഈ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ്
“പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല.
ചില നഷ്ടങ്ങൾ നികത്താനാവില്ല”.
സഖാക്കൾ ഇപ്പോൾ പങ്കുവെച്ച ഒരു വാചകമാണ്..
“ഞാൻ” എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല.
ഇത് പാർട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല, വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെ ഉള്ളതാണ് , പരമ്പരാഗതമായി പാർട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളിൽ പോലും വോട്ടുകൾ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകൾ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാർട്ടി അനുഭാവികൾ ഉൾപ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ് . അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം ; അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നത്.
ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാം ആയി തോറ്റാൽ എല്ലാം പോയി എന്നതല്ല കമ്മ്യൂണിസ്റ്റ് പാർട്ടി രീതി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ,
വിജയിച്ചാൽ അമിതാഹ്ളാദമോ
കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകാറില്ല, ഉണ്ടാകാൻ പാടില്ല.
കാരണം, തിരഞ്ഞെടുപ്പ്
അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരവും പോലെ തന്നെയാണ്.
കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക്
അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്,
വിനയത്തോടെ ജനവിധി അംഗീകരിച്ച് നമുക്ക് മുന്നോട്ട് പോകാം ; ജനങ്ങൾക്കൊപ്പം നിന്ന് തെറ്റുകൾ തിരുത്തി നമ്മൾ മുന്നോട്ട് പോകും.
ജനങ്ങൾക്കൊപ്പം നിന്ന് നമ്മൾ തിരിച്ചു വരും
സഖാക്കളെ മുന്നോട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."