ഒന്നിന്റെയും അവസാനമല്ല, പോരാട്ടം തുടരും; കുറിപ്പുമായി പി ജയരാജന്‍
കണ്ണൂര്‍: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് പി ജയരാജന്‍. പാര്‍ലമെന്റിലും നിയമസഭയ്ക്കകത്തും പാര്‍ട്ടി നടത്തുന്ന ഇടപെടലുകള്‍ പ്രഖ്യാപിതമായ പുറത്തുള്ള സമരങ്ങളിലെ നിലപാടുകളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ അപകടകരമായ മറ്റൊരുതലം ബിജെപി നേടിയ മൂന്ന് നിയമസഭാ സീറ്റുകളാണ്. അരനൂറ്റാണ്ടുകള്‍ കാലം അധികമായി ആര്‍എസ് എസ് സമൂഹത്തില്‍ നുഴഞ്ഞുകയറാന്‍ പലവിധത്തില്‍ പരിശ്രമിക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പുന്നപ്രവയലാറിന്റെയും ഉജ്വല പാരമ്പര്യമുള്ള നമ്മുടെ പാര്‍ട്ടി ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ്. വലതുപക്ഷത്തിനെതിരായ ഇടതുപക്ഷത്തിന്റെ സവിശേഷത നിലനിര്‍ത്തിക്കൊണ്ടുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ല. പാര്‍ലമെന്റിലും നിയമസഭയ്ക്കകത്തും പാര്‍ട്ടി നടത്തുന്ന ഇടപെടലുകള്‍ പ്രഖ്യാപിതമായ പുറത്തുള്ള സമരങ്ങളിലെ നിലപാടുകളുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. ആ സമര പോരാട്ടം ഏറ്റവുമൊടുവില്‍ നോയിഡയില്‍ ഉള്‍പ്പെടെ ഈയിടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെ വ്യക്തമായതാണ്. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ കര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ഇന്ത്യയിലെ കര്‍ഷകര്‍ ചെറുത്ത് തോല്‍പ്പിച്ചത് ഇടതുപക്ഷത്തിന് പാര്‍ലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് തിരിച്ചറിയണം. ഉത്തരേന്ത്യയിലെ കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ തുടര്‍ന്ന് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പാര്‍ലമെന്റിന് ഈ മൂന്ന് ബില്ലും പിന്‍വലിക്കേണ്ടിവന്നു.
അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.
കേരളം,തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ പര്‍ജയപ്പെട്ടു. ഈ മൂന്ന് സര്‍ക്കാരുകള്‍ പൊതുവില്‍ കേന്ദ്ര ബിജെപി ഗവണ്‍മെന്റിനെതിരെ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നവയായിരുന്നു. അസമിലും പുതുച്ചേരിയിലും ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചു. മൊത്തത്തില്‍ വലതുപക്ഷ ശക്തികള്‍ക്കാണ് മുന്നേറ്റമുണ്ടായത്. കേരളത്തിലാണെങ്കില്‍ ഇടതുപക്ഷത്തെ തോല്പിച്ച് വലതുപക്ഷം നേടിയ വിജയത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ കോണ്‍ഗ്രസും ലീഗുമായി. പത്ത് വര്‍ഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമവികസന നേട്ടങ്ങളേക്കാള്‍ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ അധികാരത്തിന് വെളിയില്‍ നില്‍ക്കേണ്ടിവന്ന വലതുപക്ഷത്തിന് അധികാരം തിരിച്ചുപിടിക്കാനായി.
അതിനാല്‍ കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരായ
തീഷ്ണമായ സമരങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ട്.
കേരളത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ അപകടകരമായ മറ്റൊരുതലം ബിജെപി നേടിയ മൂന്ന് നിയമസഭാ സീറ്റുകളാണ്. അരനൂറ്റാണ്ടുകള്‍ കാലം അധികമായി ആര്‍എസ് എസ് സമൂഹത്തില്‍ നുഴഞ്ഞുകയറാന്‍ പലവിധത്തില്‍ പരിശ്രമിക്കുകയുണ്ടായി. ഇത്തരം പരിശ്രമങ്ങള്‍ക്ക് തടസം കമ്മ്യൂണിറ്റുകാരാണെന്ന അവരുടെ ബോധ്യത്തെ അടിസ്ഥാനപ്പെടുത്തി ആശയപരവും കായികവുമായ അഴിച്ചുവിട്ട ആക്രമണങ്ങളെല്ലാം സിപിഐ എമ്മിന് എതിരായിരുന്നു. കേരളത്തിലെ പതിമൂന്ന് ജില്ലകളിലായി 215 പാര്‍ട്ടി പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം അതിന്റെ ഫലമായിരുന്നു. ആര്‍എസ്എസ്സിന്റെ കായിക ആക്രമണങ്ങള്‍ അവര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും അവരുടെ ആശയപരമായ അധിനിവേശ ശ്രമം തുടരുകയാണ്. ഇതിനെ ആശയപരമായി ചെറുക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന യഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ആ പോരാട്ടം തുടരുകതന്നെവേണം.
അതേസമയം ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതില്‍ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തല്‍ പ്രക്രിയ തുടരേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടും. കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ പലതരം ജീര്‍ണതകളും കടന്നുവരും. അത്തരം ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും. മൂര്‍ത്തമായ അത്തരം പ്രശ്‌നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.
'തെറ്റുതിരുത്തല്‍ പ്രക്രിയ പാര്‍ട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണ്. തെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കിയ നിരാശയില്‍ നിന്ന് തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന നിലയുണ്ട്. പാര്‍ട്ടി അനുഭാവികള്‍കുള്ള അത്തരം അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കുകയാണ് വേണ്ടത്. പാര്‍ട്ടി അനുഭാവികളുടെ അത്തരം കത്തുകള്‍ ഗൗരവമായി പരിഗണിക്കുന്ന പാര്‍ടിയാണ് സിപിഐ(എം).
കയ്യൂരിന്റെയും കരിവുള്ളൂരിന്റെയും പുന്നപ്രവയലാറിന്റെയും ഉജ്വല പാരമ്പര്യമുള്ള നമ്മുടെ പാര്‍ട്ടി ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ്. വലതുപക്ഷത്തിനെതിരായ ഇടതുപക്ഷത്തിന്റെ സവിശേഷത നിലനിര്‍ത്തിക്കൊണ്ടുള്ള പോരാട്ടം തുടരും.' നാം അതിജീവിക്കുക തന്നെ ചെയ്യും.....
Senior CPI(M) leader P. Jayarajan recently shared a defiant post on social media following political developments/election results. He emphasized that "this is not the end of anything, the struggle continues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."