തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം മറികടന്ന് ഉജ്ജ്വല വിജയം നേടിയെങ്കിലും മുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന മമത ബാനർജിയുടെ പ്രഖ്യാപനം വലിയ രാഷ്ട്രീയ-ഭരണഘടനാ പ്രതിസന്ധിക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജനവിധി ബിജെപി 'കൊള്ളയടിച്ചതാണെന്നും' നൂറോളം സീറ്റുകളിൽ അട്ടിമറി നടന്നെന്നുമാണ് മമതയുടെ വാദം.
ഭരണഘടനാപരമായ കീഴ്‌വഴക്കം എന്ത്?
തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ നിയമപരമായി സാധിക്കില്ല. ഭരണഘടന അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഇപ്രകാരമാണ്.
നിയമസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിക്കോ സഖ്യത്തിനോ മാത്രമേ സർക്കാർ രൂപീകരിക്കാൻ അവകാശമുള്ളൂ. ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ മുഖ്യമന്ത്രി രാജിവെച്ച് മന്ത്രിസഭ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യണം.
ആർട്ടിക്കിൾ 164(1) പ്രകാരം ഗവർണറുടെ പ്രീതി ഉള്ളിടത്തോളം മാത്രമേ മന്ത്രിമാർക്ക് തുടരാനാകൂ. ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവെക്കാൻ വിസമ്മതിച്ചാൽ, മന്ത്രിസഭയെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്.നിലവിലെ മുഖ്യമന്ത്രിയെ പുറത്താക്കിയ ശേഷം നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർക്ക് ക്ഷണിക്കാം.
മമതയുടെ വാദങ്ങൾ
താൻ തോറ്റിട്ടില്ലെന്നും നൂറോളം സീറ്റുകൾ ബിജെപി 'മോഷ്ടിച്ചതാണെന്നും' മമത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചാണ് ബിജെപിക്ക് വിജയം ഒരുക്കിയത്. കമ്മീഷൻ നിഷ്പക്ഷമല്ല.
ഭൂരിപക്ഷം തങ്ങൾക്കൊപ്പം ഉണ്ടെന്നും അതുകൊണ്ട് തന്നെ രാജ്ഭവനിൽ പോയി രാജിക്കത്ത് നൽകില്ലെന്നും 71-കാരിയായ മമത വ്യക്തമാക്കി. തന്റെ പോരാട്ടം ബിജെപിയോടല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോടാണെന്നും അവർ കൂട്ടിച്ചേർത്തു.
ഗവർണറുടെ നീക്കം നിർണ്ണായകം
ഔദ്യോഗികമായി വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരികയും ബിജെപിക്ക് 207 സീറ്റുകൾ ലഭിച്ചതായി സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ, പശ്ചിമ ബംഗാൾ ഗവർണറുടെ അടുത്ത നീക്കം നിർണ്ണായകമാകും. മമത സ്വമേധയാ ഒഴിഞ്ഞില്ലെങ്കിൽ അവരെ പുറത്താക്കി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാനുള്ള നടപടികളിലേക്ക് രാജ്ഭവൻ കടന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."