നിയമസഭാ പ്രാതിനിധ്യമില്ല; എൽ.ഡി.എഫിലെ എട്ട് ഘടക കക്ഷികളുടെ ഭാവി തുലാസിൽ
കോഴിക്കോട്:എം.എൽ.എമാരില്ലാത്ത എട്ട് ഇടതുമുന്നണി ഘടകകക്ഷികളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ. കേരള കോൺഗ്രസ് (എം), എൻ.സി.പി, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (പഴയ ജെ.ഡി.എസ്), കേരള കോൺഗ്രസ് (ബി), ആർ.എസ്.പി (ലെനിനിസ്റ്റ്), കോൺഗ്രസ് എസ്, ജനാധിപത്യ കേരള കോൺഗ്രസ്, ഐ.എൻ.എൽ എന്നീ പാർട്ടികൾക്കാണ് എം.എൽ.എമാർ ഇല്ലാതായത്. പാർട്ടി രൂപീകരണശേഷം ആദ്യമായാണ് കേരള കോൺഗ്രസ് എമ്മിന് പ്രാതിനിധ്യം നഷ്ടമായത്. ജോസ് കെ.മാണിയുടെയും റോഷി അഗസ്റ്റിന്റെയും പരാജയം പാർട്ടിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫിലേക്ക് മാറാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മന്ത്രി റോഷി അഗസ്റ്റിനെ ഉപയോഗിച്ച് സി.പി.എം ഈ നീക്കം തടയുകയായിരുന്നു. യു.ഡി.എഫിനൊപ്പം ചേർന്നിരുന്നെങ്കിൽ ഇത്തവണ സിറ്റിങ് സീറ്റുകൾ നിലനിർത്താമായിരുന്നുവെന്നും നേതൃത്വത്തിന്റെ അപക്വമായ തീരുമാനമാണ് ചരിത്രത്തിലെ വലിയ പരാജയത്തിലേക്ക് നയിച്ചതെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. എൽ.ഡി.എഫിൽ ഇനിയും തുടരുന്നതിൽ അർഥമില്ലെന്നും ഉപാധികളില്ലാതെ യു.ഡി.എഫിലേക്ക് മടങ്ങണമെന്നും പാർട്ടിയിൽ വികാരം ശക്തമാണ്.
ജെ.ഡി.എസ് കേരളഘടകം പേരുമാറി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ആയി മത്സരിച്ച തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലും പരാജയപ്പെട്ടു. സിറ്റിങ് സീറ്റുകളായ ചിറ്റൂരിലും തിരുവല്ലയിലും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ആർ.ജെ.ഡിക്ക് മാത്രമാണ് ആശ്വസിക്കാൻ വകയുള്ളത്. രണ്ടു സീറ്റുകൾ പരാജയപ്പെട്ടെങ്കിലും സിറ്റിങ് സീറ്റായ കൂത്തുപറമ്പ് നിലനിർത്താനായി. പരാജയത്തോടെ ആർ.ജെ.ഡിയുമായി ലയിക്കണമെന്ന ചർച്ചകൾ ഐ.എസ്.ജെ.ഡിയിൽ ആരംഭിച്ചിട്ടുണ്ട്. എൻ.സി.പി (എസ്.പി)ക്കും ആദ്യമായാണ് പ്രതിനിധ്യം നഷ്ടമായത്. മൂന്നു സീറ്റുകളിലാണ് ഇത്തവണ മത്സരിച്ചത്. പതിറ്റാണ്ടുകളായി പാർട്ടി എം.എൽ.എ ആയിരുന്ന എ.കെ ശശീന്ദ്രൻ എലത്തൂരിൽ ദയനീയ പരാജയം ഏറ്റുവാങ്ങി. അദ്ദേഹം വീണ്ടും മത്സരിക്കുന്നതിൽ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ജില്ലാ നേതൃത്വത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി പിണറായിയുടെ പിന്തുണയോടെയാണ് മത്സരിച്ചത്. പരാജയപ്പെട്ടതോടെ പാർട്ടിയിൽ വീണ്ടും കലാപക്കൊടി ഉയർന്നിട്ടുണ്ട്. കുട്ടനാട്ടിലെ സിറ്റിങ് എം.എൽ.എ സംസ്ഥാന അധ്യക്ഷൻ തോമസ് കെ.തോമസും തോറ്റു. മലപ്പുറത്ത് കെ.ടി മുജീബ് റഹ്‌മാന്റെ പരാജയം റെക്കോഡ് ഭൂരിപക്ഷത്തിലായതിൽ നാണക്കേടായി.
കോൺഗ്രസ് എസിന്റെ ഏക സീറ്റായ കണ്ണൂരിൽ സംസ്ഥാന അധ്യക്ഷൻ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തോൽവിയോടെ പാർട്ടിയുടെ നിലനിൽപ്പ് അപകടത്തിലായി. കേരള കോൺഗ്രസ് (ബി)യുടെ ഏക സീറ്റായ പത്തനാപുരത്ത് കെ.ബി ഗണേഷ്‌കുമാറിന്റെ തോൽവിയും ഭാവിയെ ആശങ്കയിലാക്കുന്നു. ഐ.എൻ.എല്ലിന്റെ സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിലിന്റെ പരാജയവും കനത്തതായി. ഐ.എൻ.എൽ പിളർന്നുണ്ടായ നാഷണൽ ലീഗിന് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ഇടതുമുന്നണിക്കൊപ്പം തുടരുന്ന കാര്യത്തിൽ നാഷനൽ ലീഗിൽ ഭിന്നാഭിപ്രായം ശക്തമാണ്. കാൽനൂറ്റാണ്ടായി കുന്നത്തൂരിൽ നിന്ന് ജയിച്ച കോവൂർ കുഞ്ഞുമോന്റെ പരാജയത്തോടെ ആർ.എസ്.പി (ലെനിനിസ്റ്റ്)ക്കും സഭയിൽ അംഗത്വം നഷ്ടമായി. ജനാധിപത്യ കേരള കോൺഗ്രസിന് ഇത്തവണ സീറ്റ് ലഭിച്ചിരുന്നില്ല.
കഴിഞ്ഞതവണ തിരുവനന്തപുരത്ത് നിന്ന് വിജയിച്ച ആന്റണി രാജുവിന് തൊണ്ടിമുതൽക്കേസിൽ കുടുങ്ങി മത്സരിക്കാനായില്ല. ഇടതുമുന്നണി സ്വതന്ത്രനായി രണ്ടുപതിറ്റാണ്ടായി നിയമസഭയിലെത്തിയ പി.ടി.എ റഹീം പരാജയപ്പെട്ടതോടെ ഒപ്പമുള്ളവരും രാഷ്ട്രീയ സംരക്ഷണം തേടുകയാണ്.
റഹീം രൂപീകരിച്ച നാഷനൽ സെക്യുലർ കോൺഫറൻസ് കുറച്ചുകാലമായി പ്രവർത്തന രംഗത്തില്ല. ഇടതുമുന്നണിയിൽ സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി എന്നീ കക്ഷികൾക്ക് മാത്രമാണ് നിയമസഭാ പ്രാതിനിധ്യമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."